ന്യൂഡല്‍ഹി : കേരളത്തിലെ അതിവേഗ റെയിൽ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരനെ ഏതെങ്കിലും ഔദ്യോഗിക ചുമതല ഏൽപ്പിച്ചിട്ടുണ്ടോയെന്ന് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. എംപിമാരായ ജോൺ ബ്രിട്ടാസും ഹാരിസ് ബീരാനുമാണ് ചോദ്യം ഉന്നയിച്ചത്. മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. പകരം, ഈ ചോദ്യം തെറ്റായ ഉദ്ദേശത്തോടെയുള്ളതാണെന്നായി മന്ത്രി.
രാജ്യം തന്നെ ആദരിക്കുന്ന ഇ. ശ്രീധരൻ തനിക്ക് ഉപദേശങ്ങൾ നൽകാറുണ്ടെന്നും അതെല്ലാം പരിഗണിച്ച് പല തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അദ്ദേഹം പൊന്നാനിയിൽ ഓഫീസ് തുറന്നിട്ടുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നും റെയിൽവേയുടെ വികസനത്തിനായുള്ള ശ്രീധരന്റെ നീക്കങ്ങൾക്ക് തന്റെ പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി
ദിവസങ്ങൾക്ക് മുൻപാണ് ഇ ശ്രീധരൻ പൊന്നാനിയിൽ അതിവേഗ പാതയുമായി ബന്ധപ്പെട്ട ഓഫീസ് തുറന്നത്. ഈ ഓഫീസ് വിവിധ സ്ഥലങ്ങളിൽ സര്‍വ്വെ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് കേന്ദ്രത്തിന്റെ അനുമതിയുണ്ടോയെന്ന സംശയം അന്നേ ഉയർന്നിരുന്നു. ആരെയും ശല്യപ്പെടുത്താതെ സർവ്വെ നടത്തുമെന്നായിരുന്നു ഇ ശ്രീധരന്റെ മറുപടി.
അതിവേഗ റെയിൽ പാതാ പദ്ധതിയുടെ കാര്യത്തിൽ പന്ത് ഇപ്പോഴും സംസ്ഥാനത്തിന്റെ കോർട്ടിലാണെന്ന് മന്ത്രി പറഞ്ഞു. ശബരി റെയിൽ പാതയ്ക്കു വേണ്ടി സംസ്ഥാനം ഭൂമി ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎ സർക്കാർ കേരളത്തിൽ വന്നാൽ പദ്ധതികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. അങ്കമാലി-ശബരി റെയിൽ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തേണ്ടിവരുന്ന സ്ഥിതിയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നത് കൊണ്ടാണ് കേരളത്തെ പ്രതിനിധീകരിക്കുന്നവർ ഇപ്പോൾ ഇത്തരം കാര്യങ്ങളുമായി വരുന്നതെന്നും സംസ്ഥാനത്ത് എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ശ്രീധരന്റെ നിർദ്ദേശപ്രകാരമാണ് ബജറ്റിൽ ഏഴ് അതിവേഗ കോറിഡോറുകൾ പ്രഖ്യാപിച്ചതെന്നും മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്തിന്റെ അതിവേഗ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതാണെന്നും അത് നടപ്പാക്കാനാകുന്നതല്ലെന്നും റെയിൽവേ മന്ത്രി മറുപടിയായി പറഞ്ഞു. എല്ലാം സംസ്ഥാനത്തിന്‍റെ തീരുമാനം ആണ്. സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ ഹൈസ്പീഡ് റെയിൽ പദ്ധതി പരിഗണിക്കാം. എന്നാൽ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനം കേന്ദ്രസർക്കാറിന് പിന്തുണ നൽകണം. ഭൂമി ഏറ്റെടുത്ത് നൽകണം. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണ് – മന്ത്രി പറഞ്ഞു.
