ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണ് രണ്ട് പേർ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 4 മണിക്കാണ് അപകടം. എമിറേറ്റ്സ് സ്കൈകാർഗോ ബോയിംഗ് 747-481 (TC-ACF) വിമാനമാണ് റൺവേ 07L-ൽ നിന്ന് തെന്നിമാറി കടലിലേക്ക് വീണത്.

വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും രക്ഷപ്പെടുത്തിയെന്ന് ഹോങ്കോങ് വിമാനത്താവളം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് രണ്ട് പേർക്ക് ജീവൻ നഷ്ടമായത്. ബോയിങ് 747 ചരക്ക് വിമാനം എയർപോർട്ട് ഭിത്തിക്കരികെ കടലിൽ ഭാഗികമായി മുങ്ങിക്കിടക്കുന്ന ചിത്രം പുറത്തുവന്നു. വിമാനത്തിൻ്റെ നോസ്, ടെയിൽ എന്നിവ വേർപെട്ട നിലയിലാണ്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ കാർഗോ വിമാനത്താവളമായ ഹോങ്കോങ്ങിലെ വടക്കൻ റൺവേ അപകടത്തെത്തുടർന്ന് അടച്ചിട്ടു. മറ്റു റൺവേകളിൽ ഗതാഗതം നടക്കുന്നുണ്ട്. വിമാനം ഇടിച്ചുവീണെന്ന് സംശയിക്കുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ മരണപ്പെട്ടതായി സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്.
ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്ലൈറ്റ്റഡാർ24 പറയുന്നതനുസരിച്ച്, അപകടത്തിൽപ്പെട്ട വിമാനത്തിന് 32 വർഷത്തെ പഴക്കമുണ്ട്. നേരത്തെ ഇത് ഒരു പാസഞ്ചർ വിമാനമായി ഉപയോഗിച്ചിരുന്നു, പിന്നീട് കാർഗോ വിമാനമായി മാറ്റുകയായിരുന്നു. ഹോങ്കോങ് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെൻ്റ് അപകടം എയർ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും അവർ അറിയിച്ചു.