ന്യൂഡൽഹി : 2025 ഫെബ്രുവരി 13 ന് ലോക്സഭയിൽ അവതരിപ്പിച്ച ആദായനികുതി ബിൽ ഔദ്യോഗികമായി പിൻവലിച്ച് കേന്ദ്ര സർക്കാർ. പകരം, ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്ട് കമ്മിറ്റി നൽകിയ മിക്ക ശുപാർശകളും ഉൾപ്പെടുത്തി ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് ഓഗസ്റ്റ് 11 തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കും.
ബില്ലിന്റെ ഒന്നിലധികം പതിപ്പുകൾ മൂലം ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും, എല്ലാ മാറ്റങ്ങളും ഉൾപ്പെടുത്തി വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നൽകുന്നതിനും, ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് തിങ്കളാഴ്ച സഭയുടെ പരിഗണനയ്ക്കായി അവതരിപ്പിക്കുമെന്ന് പ്രസ്തുത വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
കമ്മിറ്റി ജൂലൈ 21 ന് പാർലമെന്റിൽ റിപ്പോർട്ട് സമർപ്പിച്ചു. 4,500 പേജുകളുള്ള ഈ റിപ്പോർട്ട് 2025 ലെ പുതിയ ആദായനികുതി ബില്ലിന്റെ കരട് മെച്ചപ്പെടുത്തുന്നതിനുള്ള 285 നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നു. 1961 ലെ പഴയ നിയമത്തിന് പകരമായിരിക്കും ഇത്. സാധാരണക്കാരായ നികുതിദായകർക്ക് നേരിട്ട് പ്രയോജനം ലഭിച്ചേക്കാവുന്ന നിർദ്ദേശങ്ങൾ പുതിയ ബില്ല് ഉൾക്കൊള്ളുന്നുണ്ടെന്ന് പറയപ്പെടുന്നു.
വീടുകളിൽ നിന്ന് വരുമാനം നേടുന്ന പൗരന്മാർക്ക് വേണ്ടി രണ്ട് പ്രധാന മാറ്റങ്ങളാണ് സെലക്ട് കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നാമതായി, മുനിസിപ്പൽ നികുതി കിഴിവുകൾക്ക് ശേഷം ഇതിനകം അനുവദനീയമായ 30% സ്റ്റാൻഡേർഡ് ഡിഡക്ഷൻ പുതിയ നിയമത്തിൽ വ്യക്തമായി പരാമർശിക്കണം. ഇത് ആശയക്കുഴപ്പം ഇല്ലാതാക്കും. രണ്ടാമതായി, നിലവിൽ സ്വന്തമായി താമസിക്കുന്ന സ്വത്തുക്കൾക്ക് മാത്രം ലഭ്യമായ ഭവനവായ്പ പലിശ കിഴിവുകളുടെ ആനുകൂല്യം വാടക സ്വത്തുക്കൾക്കും ബാധകമാക്കണം.
ടിഡിഎസിനും ടിസിഎസിനും ലളിതമായ റീഫണ്ട് പ്രക്രിയ
പല നികുതിദായകർക്കും TDS (Tax Deducted at Source) അല്ലെങ്കിൽ TCS (Tax Collected at Source) എന്നിവയ്ക്കുള്ള റീഫണ്ട് ലഭിക്കുന്നതിൽ നീണ്ട കാലതാമസം നേരിടുന്നു. റീഫണ്ട് പ്രക്രിയ വേഗത്തിലും എളുപ്പത്തിലും കൂടുതൽ സുതാര്യവുമാക്കണമെന്ന് കമ്മിറ്റി നിർദ്ദേശിക്കുന്നു.
സത്യസന്ധരായ നികുതിദായകർക്കുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ “എൻഫോഴ്‌സ്‌മെന്റ് വിത്ത് എംപതി” എന്ന നയത്തിന് കീഴിൽ പുതിയ നിയമങ്ങൾ തയ്യാറാക്കുന്നുണ്ടെന്ന് സിബിഡിടി (സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്) അറിയിച്ചു.