മനാമ : മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലെത്തി. വ്യാഴാഴ്ച പുലർച്ചെ 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനതാവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കൺവീനർ പി ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കൺട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറരക്ക് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്‌റൈനിൽ എത്തുന്നത്. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്. പരിപാടി വൻ വിജയമാക്കാൻ എല്ലാ ഒരുക്കവും പൂർത്തിയായി. സംഗമത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാൻ, പത്മശ്രീ എംഎ യൂസഫ് അലി എന്നിവർ പങ്കെടുക്കും
തുടർന്നുള്ള ദിവസങ്ങളിൽ സൗദി സന്ദർശനം ആലോചിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ കൊച്ചിയിലേക്ക് മടങ്ങും. 24ന് ഒമാനിലേക്കും 30ന് ഖത്തറിലേക്കും നവംബർ ഏഴിന് കുവൈറ്റിലേക്കും പോകും. നവംബർ 8ന് മുഖ്യമന്ത്രി യുഎഇ സന്ദർശിക്കും.