പട്ന : വോട്ട് മോഷണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 5 കോടി ഒപ്പുകൾ ശേഖരിക്കാനുള്ള ക്യാംപയിന് തുടക്കമിട്ട് കോൺഗ്രസ്. പട്നയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) വിപുലീകരണ യോഗത്തിന് ശേഷമുള്ള പാർട്ടി തീരുമാനമാണിത്. ഒക്ടോബർ 15 വരെ ക്യാംപയിൻ തുടരും. തുടർന്ന് വലിയ പ്രക്ഷോഭത്തിനാണ് കോൺഗ്രസ് ഒരുക്കുന്നത്.
1940 ന് ശേഷം ബിഹാറിൽ നടക്കുന്ന ആദ്യത്തെ സിഡബ്ല്യുസി യോഗത്തിലാണ് കോൺഗ്രസ് ‘സംഘടന സൃഷ്ടിക്യാൻ അഭിയാൻ’ (സംഘടന നിർമ്മാണ പ്രചാരണം) ആരംഭിച്ചത്. ഇതിൻ്റെ ആദ്യ ഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലായി ഇതിനകം 144 ഡിസ്ട്രിക്റ്റ് കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡൻ്റുമാരെ നിയമിച്ചിട്ടുണ്ട്. അടിത്തട്ടിൽ പരിഷ്ക്കരണങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

ഈ ബുധനാഴ്ച നടന്ന വിപുലീകരിച്ച സിഡബ്ല്യുസി യോഗം നിർണ്ണായകമായ ബിഹാർ തെരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കുന്നതിൻ്റെ തന്ത്രപരമായ യോഗമായിരുന്നു. മല്ലികാർജുൻ ഖാർഗെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ബിഹാർ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കും കോൺഗ്രസിന്റെ പ്രവർത്തന സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് രാജ്യത്തും അന്തർദേശീയ തലത്തിലും പാർട്ടി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് ചർച്ചകൾ പ്രധാനമായും നടന്നത്.
‘വോട്ടർ അധികാർ യാത്രയുടെ’ വിജയം പാർട്ടി നേതാക്കൾ ആഘോഷിക്കുകയും ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ (വോട്ട് മോഷ്ടിക്കുന്നവർ, കസേര വിടുക) എന്ന മുദ്രാവാക്യം രാജ്യമെമ്പാടും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെയുള്ള പ്രചരണമാക്കുകയും ചെയ്യുക എന്ന നിലപാടാണ് എടുത്തിട്ടുള്ളത്. ജിഎസ്ടി 2.0 പരിഷ്ക്കാരങ്ങളും കോൺഗ്രസിൻ്റെ ദീർഘകാല സമ്മർദ്ദം കാരണമാണ് ഇവ നടപ്പാക്കിയതെന്നും സൗദി അറേബ്യയും പാക്കിസ്ഥാനുമായുള്ള കരാറുമായി ബന്ധപ്പെട്ട ആഗോള പ്രതികരണങ്ങൾ ഉൾപ്പെടെ കേന്ദ്രത്തിൻ്റെ നയതന്ത്രപരമായ പരാജയങ്ങളെയും വിമർശിക്കുകയും അപലപിക്കുകയും ചെയ്തു.
ബിഹാറിലെ 65 ശതമാനം സംവരണത്തിന് ഭരണഘടനാപരമായ സംരക്ഷണം നൽകണമെന്ന് സിഡബ്ല്യുസി ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ 69 ശതമാനം സംവരണത്തിന് കോൺഗ്രസ് നൽകിയ ചരിത്രപരമായ പിന്തുണയുമായി താരതമ്യം ചെയ്തുകൊണ്ട് സർക്കാരിൻ്റെ വിമുഖതയെ ചോദ്യം ചെയ്യുകയും ചെയ്തു. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും സാമൂഹിക നീതിയെ പിന്തുണയ്ക്കാനും സുതാര്യത, ക്ഷേമം, എല്ലാ പൗരന്മാർക്കും ആനുകൂല്യങ്ങൾ തുല്യമായി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭരണം എന്നിവ ഉറപ്പാക്കാനും ബിഹാറിലെ വോട്ടർമാരോട് യോഗത്തിലെ പ്രത്യേക പ്രമേയം ആഹ്വാനം ചെയ്തു.
