ഭോപ്പാൽ: ദളിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ ആത്മീയ ഗുണം ലഭിക്കുമെന്ന് മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നതായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരയ്യ. പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും കുട്ടികൾ വരെ ബലാത്സംഗത്തിന് ഇരയാകുന്നത് ഇതുകൊണ്ടാണെന്നും ഫൂൽ സിങ് പറഞ്ഞു. ശനിയാഴ്ച ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സ്ത്രീവിരുദ്ധവും ജാതി അധിക്ഷേപം നിറഞ്ഞതുമായ പ്രസ്താവനകൾ നടത്തിയത്. മധ്യപ്രദേശിലെ എസ്‌സി സംവരണ സീറ്റായ ഭന്ദറിൽ ‘നിന്നുള്ള ഐഎൻസി എംഎൽഎയാണ് ഇദ്ദേഹം.
സുന്ദരികളായ പെൺകുട്ടികൾ പുരുഷന്റെ ശ്രദ്ധ ആകർഷിക്കുന്നതുകൊണ്ടാണ് മറ്റൊരു രീതിയിൽ ബലാത്സംഗം നടക്കുന്നതെന്ന ഫൂല്‍ സിങ് ബരയ്യയുടെ സ്ത്രീ വിരുദ്ധ പരാമർശവും ഏറെ വിവാദത്തിനാണ് വഴി വെച്ചിട്ടുള്ളത്. എംഎൽഎയുടെ സ്ത്രീവിരുദ്ധ – ജാതീയ പരാമർശത്തിൽ മധ്യപ്രദേശിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ബരയ്യയുടെ പ്രസ്താവനയ്‌ക്കെതിരെ ഭരണകക്ഷിയായ ബിജെപി ശക്തമായി രംഗത്തെത്തി. സമൂഹത്തിൽ വിഷം ചീറ്റാനാണ് കോൺഗ്രസ് നേതാവ് ശ്രമിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ആരോപിച്ചു. രാഹുൽ ഗാന്ധി ഉടൻ തന്നെ ബരയ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി വക്താവ് സംബിത് പത്ര എന്നിവരും പ്രസ്താവനയെ അപലപിച്ചു. സ്ത്രീകളെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ അളക്കുന്നതും ക്രൂരമായ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതും കുറ്റകരമായ മനോഭാവമാണെന്ന് അവർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ മൗനം വെടിയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
എന്നാൽ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിലും തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ് ബരയ്യ. മാധ്യമങ്ങൾക്ക് തന്നെ വിചാരണ ചെയ്യാൻ അവകാശമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് പാർട്ടി നേതൃത്വം വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
