ആലപ്പുഴ: പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ
അംഗത്വം പുതുക്കാൻ വിസമ്മതിച്ച മുൻമന്ത്രി ജി. സുധാകരനുമായി ഇനി അനുരഞ്ജനത്തിനില്ലെന്ന് വ്യക്തമാക്കി സി.പി.എം. സുധാകരനുമായി ഇനി ഒരു ചർച്ചയുമില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി ആർ. നാസർ പറഞ്ഞു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിർദ്ദേശപ്രകാരം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കറും കഴിഞ്ഞ ദിവസങ്ങളിൽ സുധാകരന്റെ വീട്ടിലെത്തി അംഗത്വം പുതുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
അംഗത്വം പുതുക്കുക, സർക്കാർപരിപാടികളിൽ പങ്കെടുക്കുക, തെരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധപ്പെട്ടു നൽകിയ ചുമതലകൾ നിർവ്വഹിക്കുക എന്നീ കാര്യങ്ങളാണ് സുധാകരനോട് ഇവർ ആവശ്യപ്പെട്ടത്. പക്ഷെ, സുധാകരൻ ഇവരോട് അനുകൂലമായല്ല പ്രതികരിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇനി ചർച്ച വേണ്ട എന്ന നിലപാടിലേക്ക് പാർട്ടിയെത്തിയത്.
ആറുദിവസം മുൻപാണ് അംഗത്വം പുതുക്കില്ലെന്ന് ഫെയ്‌സ്ബുക്കിലൂടെ സുധാകരൻ വെളിപ്പെടുത്തിയത്. ഇതിനുകാരണങ്ങളും വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയിൽനിന്ന് പ്രായപരിധിയുടെ പേരിൽ ഒഴിവാക്കിയപ്പോൾ ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചിലാണ് ഉൾപ്പെടുത്തിയത്. അവിടെ അഞ്ചുവർഷത്തോളം പ്രവർത്തിച്ചിട്ടും ഒരിക്കൽപ്പോലും ജില്ലാസെക്രട്ടറി വിവരങ്ങൾ അന്വേഷിച്ചില്ല. പൊതുപരിപാടികളിലേക്കു ക്ഷണിച്ചുമില്ല. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിനും വിളിച്ചില്ല. ഇതിനു പുറമേ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് നേതാക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയത്.
അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരൻ ശ്രമിക്കുന്നതായി സി.പി.എമ്മിനു വിവരം ലഭിച്ചിട്ടുണ്ട്. മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. സുധാകരന്റെ വീട്ടിലെത്തുന്നവരുടെയും തുടരുന്ന ചർച്ചകളുടെയും വിവരങ്ങൾ സിപിഎം ശേഖരിക്കുന്നുണ്ട്.
