തിരൂർ : ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ്. വനിത ലീഗിനെ പട്ടികയിൽ അവഗണിച്ചു. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് വ്യക്തമാക്കണം. ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ല. പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയത്. കഴിഞ്ഞ തവണ കോഴിക്കോട് സൌത്തിൽ ലീഗ് സ്ഥാനാർത്ഥിയായിരുന്നു നൂർബിന.
വനിത ലീഗ് അണികളുടെ വേദനയാണ് പങ്കുവെച്ചതെന്നും സ്ഥാനാർത്ഥി പട്ടികയെ സ്വീകരിക്കുന്നുവെന്നുമാണ് നൂർബിന റഷീദ് പറഞ്ഞു.
പാണക്കാട് തങ്ങളെ പരസ്യമായി പ്രസ്മീറ്റ് നടത്തി അധിക്ഷേപിച്ച കീഴ് വഴക്കമുണ്ട്. ഞാൻ പക്ഷേ അങ്ങനെയൊന്നും ചെയ്യുന്നില്ല, വനിത ലീഗിനായാണ് സംസാരിക്കുന്നത്. ഞാൻ ലീഗിൽ അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്. സ്ഥാനമാനങ്ങൾ ലക്ഷ്യം വച്ചല്ല സംസാരിക്കുന്നത്. എത്ര വല്ല്യ പോസ്റ്റുകൾ ആര് വാഗ്ദാനം ചെയ്താലും പാർട്ടി വിടില്ല. ആയുസ് മുഴുവൻ പാർട്ടിക്കുവേണ്ടി സംസാരിച്ചിട്ടുണ്ട് . സംഘടനയെ എല്ലാകാലത്തും സംരക്ഷിച്ചിട്ടുണ്ട്. പറയേണ്ടത് പറഞ്ഞില്ലെങ്കിൽ എൻ്റെ വ്യക്തിത്വം ഇല്ലാതാവും.
വനിത ലീഗ് ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല . സമൂഹമാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയക്കുന്നില്ലെന്നും ലീഗിൻ്റെ വനിത സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനിറങ്ങണോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും നൂർബിന റഷീദ് പ്രതികരിച്ചു. ജയന്തിരാജനെ ലീഗിൽ വളർത്തിയത് ഞാനാണ്. അപമാനിച്ചോ എന്ന് ജയന്തി വ്യക്തമാക്കട്ടെ. പ്രഷർ പൊളിറ്റിക്സിൽ താൽപ്പര്യമില്ലാത്തതിനാൽ കൂടുതൽ സംസാരിച്ചിട്ടില്ലെന്നും നൂർബിന റഷീദ് വ്യക്തമാക്കി.
