ശ്രീനഗർ : ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു.30പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലതെ ഇപ്പോഴും കാണാനില്ല. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. സ്ഥലത്തുനിന്ന് 300 അടി അകലെ വരെ ശരീരഭാഗങ്ങൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനത്തിന്റെ വ്യാപ്തിയാണ് ഇത് വ്യക്തമാക്കുന്നത്. തെക്കൻ ശ്രീനഗറിൽ കിലോമീറ്ററുകൾ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു
ഭീകരരിൽ നിന്നും പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുനനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന് പറയുന്നു. ഫരീദാബാദിൽ നിന്ന് കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ പോലീസും ഫോറൻസിക് സംഘവും കൈകാര്യം ചെയ്യുന്നതിനിടെയാണ് സഭവം. ഭീകര മൊഡ്യൂൾ കേസിൽ നിന്ന് കണ്ടെടുത്ത 360 കിലോഗ്രാം സ്റ്റോക്കിൽ ഭൂരിഭാഗവും പോലീസ് സ്റ്റേഷനുള്ളിലാണ് സൂക്ഷിച്ചുവെച്ചിരുന്നത്. പ്രാഥമിക എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സ്ഥലത്തായിരുന്നു ഇത്.
കണ്ടെടുത്ത രാസവസ്തുക്കളിൽ ചിലത് പോലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു, എന്നാൽ ബാക്കി വലിയൊരു ഭാഗം സ്റ്റേഷനിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിലെ പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി.
സ്ഫോടനത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ രണ്ട് കാര്യങ്ങളാണ് സുരക്ഷാ ഏജൻസികൾ പരിശോധിക്കുന്നത്. പോലീസ് സ്റ്റേഷനിൽ നിന്ന് പിടിച്ചെടുത്ത 350 കിലോഗ്രാം അമോണിയം നൈട്രേറ്റ് സീൽ ചെയ്യുന്നതിലും കൈകാര്യം ചെയ്യുന്നതിലും വന്ന പിഴവായിരിക്കാം സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് ആദ്യ നിഗമനം. അമോണിയം നൈട്രേറ്റ് ഒരു സെൻസിറ്റീവ് രാസവസ്തുവാണ്. കൈകാര്യം ചെയ്യുന്നതിൽ വരുത്തുന്ന ചെറിയൊരു പിഴവ് പോലും മാരകമായേക്കാം.
മറ്റൊരു ഘടകം ഒരു തീവ്രവാദ ഗൂഢാലോചനയാണ്. അതും അന്വേഷണ പരിധിയിലാണ്. മുമ്പ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായി സംശയിച്ച് പിടിച്ചെടുത്ത് പോലീസ് സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഒരു IED (ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു) ഉണ്ടായിരിക്കാമെന്നും അത് പൊട്ടിത്തെറിച്ചതാകാമെന്നും വിലയിരുത്തലുണ്ട്.
നൗഗാം പോലീസ് സ്റ്റേഷൻ നിലവിൽ ഒരു അന്തർസംസ്ഥാന ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട ഒരു പ്രധാന കേസ് അന്വേഷിച്ചു വരികയായിരുന്നു, സംഭവവുമായി ബന്ധപ്പെട്ട് നിരവധി പിടിച്ചെടുക്കലുകളും അറസ്റ്റുകളും നടന്നിട്ടുണ്ട്. ഈ സമയത്താണ് ഈ സ്ഫോടനം നടന്നത്. എൻഐഎ, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി), ബോംബ് സ്ക്വാഡ് എന്നിവയിൽ നിന്നുള്ള സംഘങ്ങൾ നിലവിൽ സ്ഥലത്തുണ്ട്. പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കുകയും സമഗ്രമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
