[Photo Courtesy : X]
എതെക്വിനി : ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നടാൽ പ്രവിശ്യയിൽ നിർമ്മാണത്തിലിരുന്ന നാല് നിലകളുള്ള ഹിന്ദു ക്ഷേത്രം തകർന്ന് ഇന്ത്യൻ വംശജൻ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. എതെക്വിനിയുടെ (മുമ്പ് ഡർബൻ) വടക്ക് ഭാഗത്തുള്ള റെഡ്ക്ലിഫിലെ കുത്തനെയുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂ അഹോബിലം ടെമ്പിൾ ഓഫ് പ്രൊട്ടക്ഷൻ കെട്ടിടത്തിന്റെ ഒരു ഭാഗം തൊഴിലാളികൾ പണി നടത്തുന്നതിനിടെയാണ് തകർന്നു വീണത്.
ടൺ കണക്കിന് അവശിഷ്ടങ്ങൾക്കടിയിൽ തൊഴിലാളികളും ക്ഷേത്ര ഉദ്യോഗസ്ഥരുമായി നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി പറയുന്നു. എത്ര പേരാണ് അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയതെന്ന് കൃത്യമായ വിവരമില്ല. അപകടം നടന്ന വെള്ളിയാഴ്ച രണ്ട് പേർ മാത്രമാണ് മരിച്ചതായി സ്ഥിരീകരിച്ചതെങ്കിലും, രക്ഷാപ്രവർത്തനത്തിനിടെ ശനിയാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ മരണസംഖ്യ അഞ്ചായി ഉയർന്നു. മരിച്ച നാലു പേരിൽ ഒരാളെ ക്ഷേത്ര ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് അംഗവും നിർമ്മാണ പദ്ധതിയുടെ മാനേജരുമായ വിക്കി ജയരാജ് പാണ്ഡെയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ട് വർഷത്തോളമായി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിൽ സജീവമായിരുന്നു പാണ്ഡെ എന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫുഡ് ഫോർ ലവ് ഡയറക്ടർ സൻവീർ മഹാരാജ് പറഞ്ഞു. കൂടുതൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുമെന്ന് റിയാക്ഷൻ യൂണിറ്റ് സൗത്ത് ആഫ്രിക്ക വക്താവ് പ്രേം ബൽറാം പറഞ്ഞു.
ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന പാറകൾ ഉപയോഗിച്ച് ഒരു ഗുഹയോട് സാമ്യമുള്ള രീതിയിലാണ് ക്ഷേത്രം രൂപകൽപ്പന പണികഴിപ്പിക്കുന്നത്. എന്നാൽ ക്ഷേത്ര നിർമ്മാണം നിയമവിരുദ്ധമാണെന്നാണ് എതെക്വിനി മുനിസിപ്പാലിറ്റി പറയുന്നു. നിർമ്മാണത്തിനായി ഒരു പദ്ധതിയും അംഗീകരിച്ചിട്ടില്ലെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
ക്വാസുലു-നടാൽ പ്രവിശ്യാ സഹകരണ ഭരണ-പരമ്പരാഗത കാര്യ മന്ത്രി തുളസിസ്‌വെ ബുത്തേലെസി ശനിയാഴ്ച സ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ആവശ്യമുള്ള സമയം തുടരുമെന്നും വ്യക്തമാക്കി. വെസ്റ്റേൺ കേപ്പിൽ നിന്നുള്ള പ്രത്യേക ഡോഗ് യൂണിറ്റ് ഉൾപ്പെടെ തിരച്ചിൽ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ, സ്വകാര്യ ടീമുകൾക്ക് ബുത്തേലെസി നന്ദി പറഞ്ഞു.
