ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക രക്ഷാധികാരിയുമായ ഷിബു സോറൻ (81) അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച ഡൽഹിയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ അദ്ദേഹം രാജ്യസഭാ എംപിയാണ്. ഇപ്പോഴത്തെ ജാർഗണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മകനാണ്.
സമീപ കാലത്തായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹത്തെ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ അവസാന വാരത്തിലാണ് ഡൽഹിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അനുയായികൾ ‘ഡിഷൂം ഗുരു’ (മഹാനായ നേതാവ്) എന്ന് വിളിച്ചിരുന്ന ഷിബു സോറൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ വ്യക്തിത്വമാണ്. മൂന്ന് വ്യത്യസ്ത അവസരങ്ങളിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായും കേന്ദ്ര മന്ത്രിയായും സേവനമനുഷ്ഠിച്ചു.
1944 ജനുവരി 11 ന് ഇന്നത്തെ ജാർഖണ്ഡിലെ നെമ്ര ഗ്രാമത്തിലെ ഒരു സന്താൽ ആദിവാസി കുടുംബത്തിൽ ജനിച്ച സോറൻ, ആദിവാസി അവകാശങ്ങളുടെ ഉറച്ച വക്താവായി ഉയർന്നുവന്നു. ആദിവാസികളുടെ ഭൂമി അവകാശങ്ങൾക്കായി പോരാടുകയും ഭൂവുടമകളുടെ ചൂഷണ രീതികളെ എതിർക്കുകയും ചെയ്തുകൊണ്ട്, അടിത്തട്ടിലുള്ള പ്രവർത്തനങ്ങളിലൂടെയാണ് സോറൻ തന്റെ രാഷ്ട്രീയ പാത വെട്ടിത്തുറന്നത്. .
ജെഎംഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഷിബു സോറൻ ഏകദേശം നാല് പതിറ്റാണ്ടോളം പാർട്ടിയെ നയിച്ചു. 1987 ൽ അദ്ദേഹം അതിന്റെ അധികാരം ഏറ്റെടുക്കുകയും 2025 ഏപ്രിൽ വരെ പ്രസിഡന്റായി തുടരുകയും ചെയ്തു.
പ്രത്യേക ജാർഖണ്ഡ് സംസ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ സോറൻ ഉണ്ടായിരുന്നു. തുടർന്ന് മൂന്ന് തവണ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു – 2005 മാർച്ചിൽ, 2008 ഓഗസ്റ്റ് മുതൽ 2009 ജനുവരി വരെയും, 2009 ഡിസംബർ മുതൽ 2010 മെയ് വരെയും – എക്കാലവും രാഷ്ട്രീയ പ്രക്ഷുബ്ധമായിരുന്നു സോറൻ്റ് ഭരണകാലമെന്നതിനാൽ അദ്ദേഹത്തിൻ്റെ മന്ത്രിസഭ ഒരിക്കലും അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2005 ൽ സോറൻ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ, ഭൂരിപക്ഷം തികയ്ക്കാനാവാതെ വെറും ഒമ്പത് ദിവസം മാത്രമാണ് അധികാരത്തിലിരുന്നുള്ളൂ.
2004 നും 2006 നും ഇടയിൽ മൂന്ന് വ്യത്യസ്ത കാലയളവിൽ അദ്ദേഹം കേന്ദ്ര കൽക്കരി മന്ത്രിയായി സേവനമനുഷ്ഠിച്ചു. ആറ് തവണ ലോക്‌സഭാ എംപിയായ അദ്ദേഹം 1980 മുതൽ 2005 വരെയുള്ള കാലയളവിൽ സഭയെ പ്രതിനിധീകരിച്ചു. മൂന്ന് തവണ രാജ്യസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.