കൊച്ചി : മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മുസ്‌ലിംലീഗിന്റെ മധ്യകേരളത്തിലെ സമുന്നതനായ നേതാവായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്. 1952-ൽ യു.വി. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി ആലുവ കൊങ്ങോരപ്പള്ളിയിലാണ് ജനനം. എംഎസ്എഫിലൂടെയും മുസ്‌ലിം യൂത്ത് ലീഗിലൂടെയുമായിരുന്നു രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ഇബ്രാഹിം കുഞ്ഞ് 2001-ൽ മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2006-ൽ വീണ്ടും മട്ടാഞ്ചേരിയിൽനിന്ന് എംഎൽഎയായി. 2011-ലും 2016-ലും കളമശ്ശേരിയിൽ നിന്ന് നിയമസഭാംഗമായി.
2005-ൽ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയാകുന്നത്. പിന്നീട് 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. ഇക്കാലയളവിൽ നടന്ന പാലാരിവട്ടം പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞ് പ്രതിയായി. തുടർന്ന് വന്ന 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ മകനായ വി.ഇ. അബ്ദുൾ ഗഫൂർ ആണ് കളമശ്ശേരി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായത്.
നദീറയാണ് ഭാര്യ. അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, അബ്ബാസ്, അനൂബ് എന്നിവർ മക്കളാണ്.
