(Photo Courtesy : X)
വാട്ടർഫോർഡ് : അയർലണ്ടിൽ ഇന്ത്യൻ വംശജയായ ആറ് വയസ്സുകാരിക്കെതിരെ വംശീയ ആക്രമണം.
അയർലണ്ടിലെ വാട്ടർഫോർഡിലുള്ള വീടിന് പുറത്ത് വെച്ചാണ് സംഭവം. “ഇന്ത്യയിലേക്ക് മടങ്ങൂ” എന്ന് ആക്രോശിച്ചുകൊണ്ട് ആൺകുട്ടികൾ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ക്രൂരമായി അടിച്ചു. അയർലണ്ടിൽ ഇന്ത്യൻ വംശജയായ ഒരു കുട്ടിക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ വംശീയ ആക്രമണമാണിത്. അതേസമയം തന്നെ രാജ്യത്ത് ഇതിന് മുമ്പും നിരവധി ആക്രമണങ്ങൾ പ്രകോപനമില്ലാതെ തന്നെ ഇന്ത്യക്കാർക്ക് നേരിടേണ്ടി വന്നതായി റിപ്പോർട്ടുണ്ട്.
ആഗസ്റ്റ് 4 തിങ്കളാഴ്ച വൈകുന്നേരം തന്റെ സുഹൃത്തുക്കൾക്കൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് ആക്രമണം നടന്നത്. എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയും 12 നും 14 നും ഇടയിൽ പ്രായമുള്ള നിരവധി ആൺകുട്ടികളും സംഘത്തിൽ ഉൾപ്പെട്ടിരുന്നതായി ആക്രമണത്തിന് ഇരയായ കുട്ടിയുടെ അമ്മ പറഞ്ഞു.
വീടിന് പുറത്ത് മറ്റ് കുട്ടികൾ കളിക്കുന്നത് അമ്മയ്ക്കാപ്പം നോക്കി നിൽക്കുകയായിരുന്നു ആറ് വയസ്സുകാരി. ഇതിനിടയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ അമ്മ അകത്ത് പോയ സമയത്താണ് സംഭവം നടന്നത്. മകളെ അകത്തു നിന്ന് നിരീക്ഷിക്കുന്നുണ്ടെന്നും ഇളയ കുഞ്ഞ് കരഞ്ഞപ്പോൾ, പാൽ കൊടുത്തതിന് ശേഷം ഒരു നിമിഷത്തിനുള്ളിൽ തിരിച്ചെത്തുമെന്നും മകളോട് പറഞ്ഞാണ് താൻ വീടിനകണേക്ക് പോയതെന്നും
ഡബ്ലിൻ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ ദി ഐറിഷ് മിററിനോട് അമ്മ പറഞ്ഞു.
എന്നാൽ, ഇതിനിടയിൽ തന്നെ പെൺകുട്ടി അസ്വസ്ഥയായി വീട്ടിലേക്ക് തിരിച്ചുവന്നുവെന്ന് അമ്മ പറഞ്ഞു. “അവൾ വളരെ അസ്വസ്ഥയായിരുന്നു, കരയാൻ തുടങ്ങി. അവൾക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല, അവൾ വളരെ ഭയപ്പെട്ടിരുന്നു.” അവളുടെ സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞതിൽ നിന്നാണ് അമ്മ വിവരങ്ങൾ അറിഞ്ഞത്. തങ്ങളെക്കാൾ പ്രായമുള്ള ആൺകുട്ടികളുടെ ഒരു സംഘം സൈക്കിൾ ഉപയോഗിച്ച് അവളുടെ സ്വകാര്യ ഭാഗങ്ങളിൽ ഇടിച്ചുവെന്നും അവരിൽ അഞ്ച് പേർ അവളുടെ മുഖത്ത് അടിച്ചുവെന്നുമാണ് സുഹൃത്ത് അറിയിച്ചതെന്ന്
ദി ഐറിഷ് മിറർ റിപ്പോർട്ട് ചെയ്തു.
“അവരിൽ അഞ്ചുപേർ അവളുടെ മുഖത്ത് അടിച്ചതായി അവൾ എന്നോട് പറഞ്ഞു. ആൺകുട്ടികളിൽ ഒരാൾ അവളുടെ സ്വകാര്യ ഭാഗങ്ങളിൽ സൈക്കിൾ വീൽ തള്ളി, അത് ശരിക്കും വേദനാജനകമായിരുന്നു. അവർ ‘ഡേർട്ടി ഇന്ത്യൻ, ഇന്ത്യയിലേക്ക് മടങ്ങി പോ’ എന്ന് പറഞ്ഞു. എന്നിട്ട് അവളുടെ കഴുത്തിൽ ഇടിക്കുകയും മുടി വളച്ചൊടിക്കുകയും ചെയ്തുവെന്ന് അവൾ എന്നോട് പറഞ്ഞു,” – എട്ട് വർഷമായി അയർലണ്ടിൽ താമസിക്കുന്ന നഴ്‌സും അടുത്തിടെ ഐറിഷ് പൗരത്വം സ്വീകരിച്ചതുമായ മാതാവ് സങ്കടം പങ്കുവെച്ചു.