Saturday, February 7, 2026

ഹേമ കമ്മീഷൻ റിപ്പോര്‍ട്ട്: മിണ്ടാട്ടം മുട്ടി മലയാള സിനിമ ; പ്രതികരിക്കുന്നവരേയും മിണ്ടാതിരിക്കുന്നവരേയും കുറിച്ച് മുരളി തുമ്മാരക്കുടി

Date:

കൊച്ചി : ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് മലയാള സിനിമയെ മാത്രമല്ല ഇന്ത്യൻ ചലച്ചിത്ര മേഖലയിലൊട്ടാകെ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് പൊതുവെ സംസാരം. ആരോപണങ്ങൾ ഏറ്റുവാങ്ങിയ രണ്ടു പ്രമുഖർ അവരുടെ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവെച്ചൊഴിഞ്ഞു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ കൂടിയായ രജ്ജിത്തും താരസംഘടനയായ എ എം എം എ സെക്രട്ടറിയായിരുന്ന നടൻ സിദ്ധിഖുമാണ് നടിമാർ ഉന്നയിച്ച ആരോപണങ്ങളിൽ സ്ഥാനഭൃഷ്ടരായവർ. വരും ദിവസങ്ങളിൽ ഇനി എന്തു സംഭവിക്കുമെന്നറിയാതെ വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലാണ് മലയാള സിനിമാലോകം. കാലിടറി വീഴുന്നത് അടുത്തത് ആരാകും എന്ന ആകാംക്ഷയിലാണ് കേരളക്കര. ഏറ്റവും പുതുതായി ഇതാ, ജയസൂര്യക്കെതിരേയും ഗുരുതര ആരോപണവുമായി ഒരു നടി രംഗത്തെത്തിയിരിക്കുന്നു. സ്ത്രീ എന്നാൽ സെക്സിന് വേണ്ടി മാത്രം ഉപയോഗിക്കാവുന്ന ഒരു ഉപകരണമാണെന്ന് ധരിച്ചുവെച്ചവരുടെ ഒരു കൂട്ടമായി സിനിമാമേഖല അധ:പ്പതിച്ചുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എന്നിട്ടും ഞാനിതൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ മലയാള സിനിമ രംഗത്തും പൊതുരംഗത്തും ഇപ്പോഴും പ്രതികരിക്കാതെ മാറി നിൽക്കുന്നവർ ഏറെയാണ്.

പ്രതികരിക്കുന്നവരും മിണ്ടാതിരിക്കുന്നവരും എന്ന കുറിപ്പിലൂടെ മുരളി തുമ്മാരുകുടി സൂചിപ്പിക്കുന്നതിങ്ങനെ

മലയാള സിനിമാരംഗത്തെ അടിമുടി പിടിച്ചുകുലുക്കുന്ന സംഭവങ്ങളെപ്പറ്റി സിനിമാ രംഗത്തുള്ളവരുടെ പ്രതികരണം ശ്രദ്ധിക്കുന്നു.

ജഗദീഷിനെപ്പോലെ ഉർവ്വശിയെപ്പോലെ അർത്ഥശങ്കക്ക് ഇടയില്ലാതെ അതിജീവിതമാർക്ക് ഒപ്പം നിൽക്കുന്നവർ വിരളം. “എന്റെ വാതിലിൽ ആരും മുട്ടിയിട്ടില്ല” അതു കൊണ്ട് പ്രശ്നമുണ്ടോ എന്നറിയാത്ത നിഷ്കളങ്കർ ഏറെ. വാർത്തയാകുമ്പോൾ കുറച്ച് എരിവും പുളിയും വേണ്ടേ എന്ന് മറ്റൊരാൾ. “പഴയ കാലത്തെ കാര്യത്തിൽ ഇപ്പോൾ പരാതി നൽകാൻ വരുന്നത് ബാലിശം” എന്ന് വേറൊരാൾ.

ഒരു ബലിശവുമില്ല. അതിജീവിതമാർക്ക് സുരക്ഷിതത്വം തോന്നുന്ന സമയത്ത് അവർ സംസാരിക്കും, ചിലപ്പോൾ പരാതി നൽകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഉത്തരം പറയാൻ കുറ്റവാളികൾ ജീവിതകാലം ബാധ്യസ്ഥരാണ്. അതിന് ടൈംടേബിൾ വെക്കാൻ കുറ്റം ചെയ്യുന്നവർക്ക് ഒരവകാശവുമില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പേടിച്ചു ജീവിക്കുക മാത്രമേ നിവർത്തിയുള്ളൂ.

“ആരോപണത്തിന്റെ പേരിൽ ഒരാളുടെ തൊഴിൽ നിഷേധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതാണോ” എന്നൊരാൾ.

പരിഷ്കൃത സമൂഹം ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയാണല്ലോ ഇവിടെ ചർച്ച നടക്കുന്നത്!

പ്രതികരണം ശ്രദ്ധിച്ചാൽ കുറച്ചു കാര്യങ്ങൾ വ്യക്തം

1. എഴുതിക്കൊടുത്ത സ്ക്രിപ്റ്റുമായി കാമറക്ക് മുന്നിൽ പറയുന്ന മിടുക്കൊന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഇവർക്കില്ല.

2. മലയാള സിനിമയിലെ മുൻനിര ഡയലോഗ് എഴുത്തുകാർ വിചാരിച്ചാൽ പറഞ്ഞു തീർക്കാവുന്നതല്ല ഈ വിഷയം.

3. സിനിമയിലെ ശക്തർക്കെതിരെ സംസാരിച്ചവർക്കെല്ലാം കരിയർ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ വെടിയും പുകയും കഴിയുമ്പോൾ അതു തന്നെ സംഭവിക്കും എന്ന് മുൻപരിചയത്തിന്റെ വെളിച്ചത്തിൽ ആളുകൾ ഭയക്കുന്നുമുണ്ട്.

4. അതുകൊണ്ടുതന്നെ പുതിയ തലമുറയിലെ പ്രമുഖ താരങ്ങളോ സംവിധായകരോ പോലും വ്യക്തിപരമായി പ്രതികരിച്ചില്ല എന്നതോ പോട്ടേ, കൂട്ടായി ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്ത്, ആരോപണ വിധേയരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്, അതിജീവിതമാർക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഒരു പ്രസ്ഥാവന പോലും ഇറക്കിയിട്ടില്ല.  ന്യൂജെൻ ഒക്കെ സിനിമയിലേ ഉള്ളൂ.

5. പഴയ തലമുറയിലെ താപ്പാനകളുടെ മൗനവും ശ്രദ്ധിക്കേണ്ടതാണ്. പ്രതികരിക്കാതിരിക്കുന്നതും ഒരു പ്രതികരണം തന്നെയാണ്. അതും വായിച്ചെടുക്കാനാകും.

ആകെ മൊത്തം പറഞ്ഞാൽ സീൻ ഡാർക്ക് ആണ്. പ്രതീക്ഷ വേണ്ട.

മുരളി തുമ്മാരുകുടി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു....

ശബരിമല സ്വർണ്ണക്കവർച്ച : യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനായി യുഡിഎഫ്...

‘കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല’; നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യ...