കൊച്ചി: ഐഎഫ്എസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന കേസില്‍ മുന്‍മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസന്‍ നാടാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. നീലലോഹിതദാസന്റെ അപ്പീല്‍ അംഗീകരിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ശിക്ഷ റദ്ദാക്കിയത്
കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ ഐഎഫ്എസ് ഉദ്യോഗസ്ഥയുടെയും മറ്റു സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് നാടാരെ വിചാരണ കോടതിയും ജില്ലാ കോടതിയും ശിക്ഷിച്ചത്. എന്നാല്‍ പരാതിക്കാരിയുടെ മൊഴിയിലെ ചില അവ്യക്തതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ശിക്ഷാനടപടി റദ്ദാക്കിയത്
കേരള വനംവകുപ്പിലെ പ്രമുഖ ഉദ്യോഗസ്ഥയ്ക്കുനേരെ 1999 ഫെബ്രുവരി 27-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യത്തിന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും മടങ്ങിപ്പോകാൻ നേരം മോശമായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതി. 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസനെതിരെ മുതിര്‍ന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയതിന് പിന്നാലെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും കേസ് ഫയൽ ചെയ്തത്.