കൊച്ചി:പിവി അൻവറിന്‍റെ നിലമ്പൂരിലെ വീട്ടിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്ച നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. 22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ വിവിധ ലോണുകൾ കെഎഫ്സി വഴി തരപ്പെടുത്തിയെന്നും ഇഡി പറയുന്നു. വാർത്താക്കുറിപ്പിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
അൻവർ ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നുവെന്ന് ഇഡി പറയുന്നു. അൻവറിന്‍റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുകയാണ്. മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്‍റെ യഥാർത്ഥ ഉടമ താനാണെന്ന് അൻവർ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഡ്രൈവറുടെയും അടുത്ത ബന്ധുവിന്‍റയും പേരിലാണ് സ്ഥാപനം ഉളളത്. ലോണെടുത്ത തുക അൻവർ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയതായും 2016 ലെ 14.38 കോടി സ്വത്ത്, 2021ൽ 64.14 കോടിയായി വർദ്ധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും ഇഡി പറയുന്നു.
കെഎഫ്സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. ഈട് നൽകിയ വസ്തുവിൻ്റെ മുൻകാല ചരിത്രം കൃത്യമായി പരിശോധിച്ചിട്ടില്ല.15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പിവി അൻവറിൻ്റെ ബെനാമി ഇടപാടുകൾ സംശയിക്കുന്ന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. പിവിആർ മെട്രോ വില്ലേജിലെ ചില കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെയാണ് നിർമ്മിച്ചതെന്നും, ഈ നിർമ്മാണത്തിനായി കള്ളപ്പണം നിക്ഷേപിച്ചതായും കണ്ടെത്തി. വിൽപ്പന കരാറുകൾ, സാമ്പത്തിക രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയുൾപ്പെടെ നിരവധി രേഖകൾ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണത്തിൻ്റെ അളവ്, ഫണ്ട് വകമാറ്റൽ, ബെനാമി സ്വത്തുക്കൾ എന്നിവ കണ്ടെത്താനുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി വാർത്താക്കുറിപ്പിൽ പറയുന്നു.
“2015-ൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടത്തിയ വ്യാജ വായ്പാ അനുമതികളിൽ നിന്ന് ഉണ്ടായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട്, കൊച്ചി സോണൽ ഓഫീസിലെ ഇഡി, 2002 ലെ പിഎംഎൽഎ പ്രകാരം, മെസ്/എസ് മലംകുളം കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മെസ്/എസ് പീ വീ ആർ ഡെവലപ്പേഴ്‌സ്, മെസ്/എസ് ബിസ് മഞ്ചേരി എൽഎൽപി, മെസ്/എസ് കേരള ഫിനാൻസ് കോർപ്പറേഷൻ (മലപ്പുറം ബ്രാഞ്ച്) എന്നിവയുമായി ബന്ധപ്പെട്ട റെസിഡൻഷ്യൽ, ബിസിനസ്, സ്ഥാപന പരിസരങ്ങളിലും പി.വി. അൻവറുമായും മറ്റുള്ളവരുമായും ബന്ധമുള്ള പ്രധാന വ്യക്തികളുടെ വീടുകളിലും 2002.11.21-ന് റെയ്ഡ് നടത്തി. റെയ്ഡിനിടെ, വിൽപ്പന കരാറുകൾ, സാമ്പത്തിക രേഖകൾ, സ്വത്ത് പേപ്പറുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ കുറ്റകരമായ രേഖകളും ഡിജിറ്റൽ തെളിവുകളും, ഒന്നിലധികം രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.” – ഇഡി വ്യക്തമാക്കുന്നു.
