കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ താൻ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് അതിജീവതയുടെ ഭർത്താവ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ ഒരു അംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ജയിച്ചു വന്ന ഒരു എംഎൽഎയാണ് ഇത്തരത്തിൽ ഒരു അന്തസ് ഇല്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട് വിലസുകയാണ്. ഇത് എന്റെ മാത്രം പ്രശ്നം അല്ല. പുറത്ത് പറഞ്ഞാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. അവർക്ക് വേണ്ടിയും കൂടിയാണ് ഞാൻ ശബ്ദിക്കുന്നത്. എന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രിയും പോലീസ് മേധാവിയും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“എനിക്കും എന്‍റെ ഭാര്യക്കും ഇടയിലെ പ്രശ്നം പരിഹരിക്കാൻ വന്നു എന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞത്. അങ്ങനെ എങ്കിൽ എന്നെ കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ വേണ്ടത്, എന്ത് സന്ദേശമാണ് ഈ എംഎൽഎ നൽകുന്നത്?” അതിജീവിതയുടെ ഭർത്താവ് ചോദിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ തന്‍റെ കുടുംബം ജീവിതം തകര്‍ത്തെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിതയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വീണ്ടും മത്സരിക്കുമോയെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് എംഎൽഎക്കെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് വന്നത്. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്‍റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടാകുകയും കുടുംബ ജീവിതം തകർക്കുകയും ചെയ്തു.
മാതാപിതാക്കളുടെ ഏക മകനായ താൻ നാട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റയ്ക്കായിരുന്നു താമസം. തന്‍റെ അസാന്നിദ്ധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ഭർത്താവുമായുള്ള ബന്ധം വഷളായ സമയത്താണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ഇടപെടുകയാണ് ചെയ്തതെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം.
