ദുബൈ : യുഎഇയെ ഒൻപത് വിക്കറ്റിന് തകർത്ത് നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യാ കപ്പ് മത്സരങ്ങളിലെ പ്രയാണം തുടങ്ങി. വെറും 4.3 ഓവറിൽ 58 റൺസ് വിജയലക്ഷ്യം പിന്തുടർന്നാണ് ഇന്ത്യ വിജയിച്ചത്.
ട്വൻ്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ എക്കാലത്തെയും വേഗതയേറിയ റൺ ചേസാണിത്. 2017-ൽ റാഞ്ചിയിൽ ഓസ്‌ട്രേലിയക്കെതിരെ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ 5.3 ഓവറിൽ 49 റൺസ് നേടിയതാണ് ഇതിനുമുമ്പുള്ള റെക്കോർഡ്. ഒരു മുഴുനീള മത്സരത്തിലെ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ചേസ് 2021 ട്വിൻ്റി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ 6.3 ഓവറിൽ നേടിയ 89 റൺസാണ്.
യുഎഇ ക്കെതിരെയുള്ള മത്സരത്തിൽ കുൽദീപ് യാദവും ശിവം ദുബെയും ആണ് താരങ്ങൾ . കഴിഞ്ഞ വർഷം ലോകകപ്പ് ഫൈനലിൽ കളിച്ചതിന് ശേഷം ട്വിൻ്റി20 ടീമിലേക്ക് മടങ്ങിയെത്തിയ ഈ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2.1 ഓവറിൽ 7 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റ് ആണ് കുൽദീപ് യാദവ് നേടിയത്. ഓൾറൗണ്ടർ ശിവം ദുബെ 3 വിക്കറ്റ് വീഴ്ത്തി. 2 ഓവറിൽ 4 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു ശിവം ദുബെയുടെ പ്രകടനം.
ടോസ് നേടി ആദ്യം ബോൾ ചെയ്യാനുള്ള ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു കളി. പരിചയസമ്പത്ത് കുറഞ്ഞ യുഎഇ ടീമിനെ ഇന്ത്യൻ ബോളർമാർ നിലംപരിശാക്കി. ഈ മികച്ച വിജയം ഇന്ത്യക്ക് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തിനൊപ്പം നെറ്റ് റൺ റേറ്റിൽ വലിയ നേട്ടവുമായി. സെപ്റ്റംബർ 14-ന് ദുബൈയിൽ പാക്കിസ്ഥാനുമായാണ്ഇ ന്ത്യയുടെ അടുത്ത മത്സരം.
ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയെക്കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീമിൽ ഉൾപ്പെടുത്തിയതോടെ സഞ്ജു സാംസൺ കളിക്കുമോ എന്ന ആകാംഷയുണ്ടായിരുന്നു. ഒടുവിൽ ആ ആകാംഷയ്ക്ക് വിരാമമിട്ട് സഞ്ജു സാംസണെയും ഗില്ലിനെയും അവസാന ഇലവനിൽ ഉൾപ്പെടുത്തി. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സാദ്ധ്യത കൽപ്പിച്ചിരുന്ന ജിതേഷ് ശർമ്മയ്ക്ക് ടീമിൽ ഇടം നേടാനായില്ല.
