ടെൽ അവീവ്: ഇസ്രായേലിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരതയോടുള്ള സന്ധിയില്ലാത്ത നിലപാട്, വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം എന്നിവ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമാണെന്ന് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം പുലരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേൽ പൗരന്മാർക്ക് നേരെ നടത്തിയ ഭീകരാക്രമണത്തെ പരാമർശിച്ച പ്രധാനമന്ത്രി, ആ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തി. “ഞങ്ങൾ നിങ്ങളുടെ വേദന അനുഭവിക്കുന്നു, നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനപ്പുറവും ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നു.” മോദി പറഞ്ഞു.
1,200-ലധികം ആളുകൾ കൊല്ലപ്പെട്ട ആ ആക്രമണത്തെ ‘ക്രൂരമായ ഭീകരാക്രമണം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു കാരണവശാലും സാധാരണക്കാരെ കൊലപ്പെടുത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും ഭീകരതയോട് ഇന്ത്യയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്നും അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യ നേരിട്ട 26/11 മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് മോദി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ആ ആക്രമണത്തിൽ ഇസ്രായേൽ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. സമൂഹത്തെ അസ്ഥിരപ്പെടുത്താനും വികസനം തടയാനും വിശ്വാസം തകർക്കാനുമാണ് ഭീകരത ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഏകോപിതമായ ആഗോള നീക്കം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനായി ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ച ഗാസ സമാധാന സംരംഭത്തെ ഇന്ത്യ പിന്തുണയ്ക്കുന്നതായും മോദി അറിയിച്ചു. പാലസ്തീൻ വിഷയം ഉൾപ്പെടെയുള്ളവയ്ക്ക് നീതിയുക്തമായ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജൂത സമൂഹത്തെക്കുറിച്ചും അവരുടെ ചരിത്രപരമായ സാന്നിദ്ധ്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. വിവേചനമോ ഭയമോ ഇല്ലാതെ ഇന്ത്യയിൽ ജൂതന്മാർ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ മേഖലയിൽ 4,000-ലധികം ഇന്ത്യൻ സൈനികർ ജീവൻ ബലി നൽകിയ കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
നയതന്ത്ര ബന്ധങ്ങൾക്കപ്പുറം പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചത് 1950 സെപ്റ്റംബർ 17-നായിരുന്നു. തന്റെ ജന്മദിനമായ അതേ തീയതിയിൽ തന്നെ ഈ ചരിത്രപരമായ തീരുമാനം ഉണ്ടായതിനെ പ്രതീകാത്മകമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിനെ ‘സ്റ്റാർട്ടപ്പ് നേഷൻ’ എന്ന് വിശേഷിപ്പിച്ച മോദി, ഇന്ത്യയിലെ യുവാക്കളും നവീകരണത്തിന്റെ പാതയിലാണെന്ന് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഗ്രി-ടെക്, ജല മാനേജ്‌മെന്റ്, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും.
