(Photo : Aparna Srivastava/Courtesy: TheGniftReport /X)
കാൻസറിന് കീമോതെറാപ്പി ചെയ്യുന്നതിനേക്കാൾ 1000 മടങ്ങ് ഫലപ്രദമാണ് നാരങ്ങാവെള്ളം എന്ന അവകാശവാദമുന്നയിച്ച യുകെയിലെ ഇന്ത്യൻ ഡയറ്റീഷ്യന് സസ്‌പെൻഷൻ. കിഴക്കൻ യോർക്ക്‌ഷെയറിലെ ഹള്ളിലുള്ള എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അപർണാ ശ്രീവാസ്തവ എന്ന ഡയറ്റീഷ്യനെയാണ് യുകെയിലെ പൊതുജനാരോഗ്യ സംവിധാനമായ എൻഎച്ച്എസ്. സസ്‌പെൻഡ് ചെയ്തത്. ഇവരുടെ ലൈസൻസും റദ്ദാക്കി.
കാൻസർ രോഗം മാറാനായി ഒരു നാരങ്ങ മുഴുവനായി ചെറുചൂടുവെള്ളതത്തിൽ പിഴിഞ്ഞ് കഴിക്കാനാണ് അപർണ്ണ ശ്രീവാസ്തവ നിർദ്ദേശിച്ചത്. കൂടാതെ ദിവസവും രാവിലെ മൂന്ന് സ്പൂൺ പച്ച വെളിച്ചെണ്ണ കുടിക്കുന്നത് കാൻസറിനെ അകറ്റിനിർത്തുമെന്ന വിചിത്രമായ വാദവും സഹപ്രവർത്തകന് അയച്ച ഇമെയിലിൽ അപർണ്ണ പറയുന്നുണ്ട്.
പാർക്കിൻസൺസ് രോഗം ബാധിച്ച 91 വയസുള്ള രോഗിയോട് അപർണ്ണ ശ്രീവാസ്തവ പറഞ്ഞത് യോഗ പതിവാക്കാനും എഫ്എം കേൾക്കാനുമാണ്. കൂടാതെ ഭക്ഷണം കഴിക്കുമ്പോൾ ഓരോ ഉരുളയും 32 തവണ ചവച്ച് വേണം കഴിക്കാനെന്നും അവർ പറഞ്ഞു. കൂടാതെ ഒരു പ്രത്യേക കമ്പനിയുടെ ബിസ്‌കറ്റ് കഴിക്കാനും നിർദ്ദേശിച്ചു.
സീലിയാക് രോഗം ബാധിച്ചയാളോട് ഗ്ലൂട്ടൻ അടങ്ങിയ പേൾ ബാർലി കഴിക്കാനായിരുന്നു അപർണ്ണയുടെ നിർദ്ദേശം. ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ ചെറുകുടലിന്റെ ആവരണം തകരാറാകുന്ന ഓട്ടോ ഇമ്യൂൺ രോഗാവസ്ഥയാണ് സീലിയാക്. ദഹനത്തിന് പ്രശ്‌നമുള്ളവർക്ക് സോഡ പോലുള്ള ഫിസി ഡ്രിങ്കാണ് അപർണ്ണയുടെ പരിഹാരം.
പ്രത്യേക ബ്രാൻഡ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുകയാണ് അപർണയുടെ മറ്റൊരു ഒറ്റമൂലി. ദിവസവും എട്ട് ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക, രാവിലെ നാരങ്ങാനീരും ഇഞ്ചിനീരും തേനിൽ ചേർത്ത് കുരുമുളകും കൂട്ടി വെള്ളം കുടിക്കുക, പച്ചക്കറികൾ മാത്രം കഴിക്കുക, യോഗയിലൂടെ കുണ്ഡലിനി ഊർജ്ജത്തെ ഉണർത്തിയാൽ ആരോഗ്യമുള്ളവരായി ജീവിക്കാം എന്നിങ്ങനെ പോകുന്നു അപർണ്ണ ശ്രീവാസ്തവയുടെ ചികിത്സകൾ.
ഭക്ഷണത്തിന് മുമ്പ് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ സംഗീതം കേൾക്കാനാണ് മറ്റൊരു രോഗിയോട് ഇവർ നിർദ്ദേശിച്ചത്. സമ്മർദം കുറയ്ക്കാനുള്ള മാർഗ്ഗമായാണ് ഇത് അപർണ നിർദ്ദേശിച്ചത്. സംഗീതവും എഫ്എമ്മും കേൾക്കുന്നത് രോഗികൾക്ക് ദോഷകരമല്ലെങ്കിലും അപർണയുടെ മറ്റ് നിർദ്ദേശങ്ങൾ രോഗികളുടെ ജീവന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതോടെയാണ് അപർണ്ണയെ എൻഎച്ച്എസ് സസ്‌പെൻഡ് ചെയ്തത്. ഇവരുടെ ഒരു സഹപ്രവർത്തകൻ ഇമെയിലുകൾ സഹിതം നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
