കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 40 ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി കുവൈത്തിലെ ഇന്ത്യൻ എംബസി. ചിലരുടെ നില അതീവ ഗുരുതരമെന്നാണ് അറിയിപ്പിൽ പറയുന്നു. കുവൈറ്റിൽ കഴിഞ്ഞ ശനിയാഴ്ച 13 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തത്തെ തുടർന്നാണ് ഈ 40 പേരും ആശുപത്രികളിൽ ചികിത്സ തേടിയതെന്നാണ് സൂചന. എന്നാൽ ഇക്കാര്യം എംബസിയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. പ്രത്യേക ഹെൽപ്‌ലൈൻ എംബസി ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യപ്പെടുന്നവർ +965-65501587 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അറിയിച്ചു.
വിഷമദ്യം കഴിച്ചതിനെ തുടർന്ന് ഇതുവരെ പതിമൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചതായാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. മരിച്ചവരുടെ പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല എങ്കിലും മരിച്ചവരിൽ മലയാളികളുമുണ്ടെന്ന സൂചനയുണ്ട്.
“കഴിഞ്ഞ ശനിയാഴ്ച മുതൽ മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന്റെ ഫലമായി 63 ആൽക്കഹോൾ വിഷബാധ കേസുകൾ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മദ്യ വിഷബാധയുടെ ഫലമായി 21 അന്ധതയും കാഴ്ച വൈകല്യവും ഉണ്ടായതായാണ് റിപ്പോർട്ട്. 51 പേരെ അടിയന്തര ഡയാലിസിസിന് വിധേയരാക്കി. 31 പേർ വെന്റിലേറ്റർ ചികിതയിലാണ്. എല്ലാ രോഗികളും ഏഷ്യ പ്രവാസി സമൂഹത്തിൽ നിന്നുള്ളവരാണെന്ന് പറയുന്നു. 1964-ൽ കുവൈറ്റ് സർക്കാർ മദ്യം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതാണ്. 1980-കളിൽ മദ്യത്തിന്റെ ഉപഭോഗം കുറ്റകരവുമാക്കി.
അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽനിന്ന് മദ്യം കഴിച്ചവരാണ് ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. വിഷമദ്യം കഴിച്ച് അവശരായവർ ഞായറാഴ്ച മുതലാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ പറയുന്നു. വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ അംബാസഡറും മറ്റ് എംബസി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സർക്കാർ ആശുപത്രികൾ സന്ദർശിച്ച് ഇന്ത്യൻ രോഗികളുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. ഇന്ത്യക്കാരായ രോഗികളുടെ ചികിത്സയ്ക്കായി എംബസി ആശുപത്രികളുമായും കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി നൽകുന്നുണ്ടെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജ മദ്യനിർമ്മാണത്തിനെതിരെ അധികൃതർ കടുത്ത നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് സംഭവം. ഒരേ കേന്ദ്രത്തിൽ നിന്ന് മദ്യം വാങ്ങിയവരാണ് വ്യത്യസ്ത സ്ഥലങ്ങളിൽ മദ്യപിച്ചവേളയിൽ അപകടത്തിൽപ്പെട്ടത്.