കൊച്ചി : ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടി ലക്ഷ്മി മേനോന്‍ ഹൈക്കോടതിൽ. കേസിലെ മൂന്നാംപ്രതിയാണ് നടി. കേസിലെ മറ്റ് മൂന്ന് പ്രതികളായ അനീഷ്, മിഥുന്‍, സോനമോള്‍ എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ ലക്ഷ്മി മേനോന് വേണ്ടി പോലീസിന്റെ തിരച്ചില്‍ തുടരുന്നു.
പരാതിക്കാരന്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നും തന്റെ ഭാഗത്ത് നിന്നും പരാതിയില്‍ പറയുന്ന തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചിട്ടില്ലെന്നും ലക്ഷ്മി മേനോന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരന്‍ ബാറില്‍ വെച്ച് തനിക്കെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ഹർജിയിൽ പറഞ്ഞു. മാത്രമല്ല, ബാറില്‍നിന്ന് ഇറങ്ങിയശേഷം പരാതിക്കാരന്‍ തന്നെ മറ്റൊരു കാറില്‍ പിന്തുടര്‍ന്നിരുന്നു എന്നും അവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ ഒരു ബാറില്‍വെച്ച് ലക്ഷ്മി മേനോനും സംഘവും ഐടി ജീവനക്കാരനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. പിന്നാലെ ഇയാളും സുഹൃത്തുക്കളും അവിടെനിന്ന് കാറുമായി ഇറങ്ങി. പിന്നാലെ നടിയും കൂടെ ഉണ്ടായിരുന്നവരും ഇയാളുടെ കാര്‍ പിൻതുടർന്ന് തടഞ്ഞ് നിർത്തി ബഹളമുണ്ടാക്കുകയും ഐടി ജീവനക്കാരനെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി മറ്റൊരു വണ്ടിയില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തതായാണ് പരാതി.
വാഹനത്തിനുള്ളില്‍വെച്ച് ലക്ഷ്മിയുടെ കൂട്ടാളികള്‍ ക്രൂരമായി മര്‍ദിക്കുകയും വഴിയില്‍ എവിടെയോ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് ഐടി ജീവനക്കാരന്‍ നല്‍കിയിരിക്കുന്ന പരാതിയിൽ പറയുന്നത. അതേസമയം, അറസ്റ്റിലായ സോനമോള്‍ ഐടി ജീവനക്കാരനൊപ്പം ഉണ്ടായിരുന്ന ഒരാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. അയാള്‍ മദ്യക്കുപ്പി എറിഞ്ഞ് പരിക്കേല്‍പിച്ചു എന്ന സോനമോളുടെ പരാതിയില്‍ പോലീസ് മറ്റൊരു കേസെടുത്തിട്ടുണ്ട്.
lmwr3i