തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേതാക്കള്‍. നിലവില്‍ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്‌സിനെ 75 റണ്‍സിന് തകര്‍ത്താണ് സാലി സാംസണ്‍ നയിക്കുന്ന ബ്ലൂ ടൈഗേഴ്‌സ് ചാമ്പ്യന്മാരായത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 30 പന്തില്‍ 70 റണ്‍സ് നേടിയ വിനൂപ് മനോഹരനാണ് ടീമിന് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സെയ്‌ലേഴസ് 16.3 ഓവറില്‍ 106ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പി എസ് ജെറിനാണ് സെയ്‌ലേഴ്‌സിനെ തകര്‍ത്തത്. മുഹമ്മദ് ആഷിഖ്, കെ എം ആസിഫ്, സാലി സാംസണ്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

സെയ്‌ലേഴ്‌സിന്റെ തുടക്കം തന്നെ മോശമായിരുന്നു. പവര്‍ പ്ലേയില്‍ അവര്‍ക്ക് മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ആദ്യ ഓവറില്‍ ഭരത് സൂര്യ (6), തുടർന്ന് അഭിഷേക് നായരും (13), വത്സല്‍ ഗോവിന്ദും (10). 5.2 ഓവറില്‍ മൂന്നിന് 46. സച്ചിന്‍ ബേബി (17), വിഷ്ണു വിനോദ് (10), സജീന്‍ അഖില്‍ (2), രാഹുല്‍ ശര്‍മ (5), ഷറഫുദീന്‍ (6), അമല്‍ (1), അജയ്‌ഘോഷ് (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ തിരിച്ചുപോക്ക്. മുൻ ചാമ്പ്യൻമാരെന്ന ഒരു പ്രഭപോലും
സെയ്‌ലേഴ്‌സിൽ കാണാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്‌സിന് തുടക്കത്തിൽ തന്നെ വിപുള്‍ ശക്തിയെ (1) നഷ്ടപ്പെട്ടെങ്കിലും ഒരറ്റത്ത് പിടിച്ചു നിന്ന് വിനൂപ് മനോഹരൻ കളി മനോഹരമാക്കി. സാലിക്കോപ്പം 75 റണ്‍സാണ് വിനൂപ് കൂട്ടിച്ചേത്തത്. ഇതില്‍ എട്ട് റണ്‍സ് മാത്രമാണ് സാലിയുടെ സംഭാവന. വിനൂപ് മടങ്ങിയതോടെ ബ്ലൂ ടൈഗേഴ്‌സിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. സാലി (8), മുഹമ്മദ് ഷാനു (10), നിഖില്‍ (10), അജീഷ് (0), ജോബിന്‍ ജോബി (12), മുഹമ്മദ് ആഷിക് (7) എന്നിവര്‍ ഒന്നൊന്നായി കൂടാരം കയറി. വിനൂപ് മനോഹരന് ശേഷം ആല്‍ഫി ഫ്രാന്‍സിസ് ജോണിന് (25 പന്തില്‍ 47) മാത്രമെ മികച്ച പ്രകടനം നടത്താനായുള്ളൂ. ബ്ലൂ ടൈഗേഴ്‌സ് നേടിയ സ്‌കോറിൽ അത് നിർണ്ണായകമാകുകയും ചെയ്തു. സെയ്‌ലേഴ്‌സിന് വേണ്ടി പ്രണവ് രാജ്, ഷറഫുദ്ദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
