ന്യൂഡൽഹി : ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജാമ്യം ലഭിച്ച് ജയിൽ മോചിതരായതിന് പിന്നാലെ ഇടപ്പെടലുകൾ സംബന്ധിച്ച് ക്രെഡിറ്റ് അവകാശങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരിച്ച് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. ബിജെപി ഇടപ്പെടൽ സംബന്ധിച്ച വാദങ്ങൾ പുതിയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിൽ ക്രെഡിറ്റെല്ലാം അവരെടുത്തോട്ടെയെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഭരണഘടന നൽകുന്ന വിശ്വാസാവകാശം നിഷേധിച്ചതിന്റെ, തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം തട്ടിത്തകർത്തതിന്റെ, സ്വച്ഛമായി സഞ്ചരിക്കാൻ അനുവദിക്കാത്തതിന്റെ, ആൾക്കൂട്ടവിചാരണ ചെയ്തതിന്റെ, അസഭ്യവർഷം ചൊരിഞ്ഞതിന്റെ, കള്ളക്കേസ് ചുമത്തിയതിന്റെ, കാരാഗൃഹത്തിൽ അടച്ചതിന്റെ, തിരുവസ്ത്രത്തിൽ ക്രിമിനലുകൾക്കൊപ്പം പീഡനത്തിന്റെ ദിനരാത്രങ്ങൾ സമ്മാനിച്ചതിന്റെ, ജാമ്യം എതിർത്തതിന്റെ ഒക്കെയും ക്രെഡിറ്റും അവർ എടുക്കട്ടെയെന്ന് ബ്രിട്ടാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയുർത്തുന്നത് ഔദാര്യമല്ല ഉത്തരവാദിത്വം ആണ്. ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്തവന് ആ ഉത്തരവാദിത്വം പതിന്മടങ്ങാണ്. പീഡിതർക്ക് വേണ്ടി പോരടിക്കുന്നത് കരുണയല്ല, കടമയാണ്. രോദനങ്ങൾക്ക് കാതോർക്കുന്നതു കർത്തവ്യമല്ല, മനുഷ്യത്വമാണ്. നമ്മൾ നീട്ടുന്ന സഹായഹസ്തം സൗമനസ്യമല്ല, ചുമതലയാണ്. നിങ്ങളെ നിങ്ങളാക്കിയ സമൂഹത്തിന് എന്തെങ്കിലും തിരിച്ചു കൊടുത്തില്ലെങ്കിൽ നമ്മൾ മനുഷ്യരാകുമോ? – ജോൺ ബ്രിട്ടാസ് ചോദിക്കുന്നു.