കല്‍പ്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് മേപ്പാടിയിൽ തുടങ്ങി. ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകൾ ആർക്കൊക്കെയെന്ന് കണ്ടെത്താനാണ് നറുക്കെടുപ്പ്. ലഭിച്ച വീടുകളുടെ അടിസ്ഥാനത്തിൽ പട്ടയവും വൈദ്യുതി കണക്ഷനും ഉൾപ്പെടെ ഇന്നു തന്നെ കുടുംബഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകും. വീടും 7 സെൻ്റ് സ്ഥലവും ആണ് ദുരന്ത്ബാധിതർക്ക് ലഭിക്കുക. പൂർണ്ണമായും വീട് നഷ്ട്ടപ്പെട്ടവരുടെ ലിസ്റ്റിലുള്ള 178 പേരിൽ നിന്നാണ് ഗുണഭോക്താക്കളുടെ ക്രമം നിശ്ചയിക്കുന്നത്. ആദ്യഘട്ടത്തിലെ 178 വീടുകളുടെ താക്കോൽദാനം ഈ മാസം 25ന് മുഖ്യമന്ത്രി നിർവ്വഹിക്കും.
നറുക്കെടുത്ത നമ്പറുകൾ ഉയർത്തിക്കാണിയ്ക്കുന്നതിനിടെ പല ദുരന്തബാധിതരുടേയും കവിളിലൂടെ ആശ്വാസത്തിൻ്റെ കണ്ണീർചാലൊഴുകി. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവൻ്റെ നിസ്സഹായാവസ്ഥയിൽ നിന്ന് സ്വന്തമായൊരു കിടപ്പാടം എന്ന സ്വപ്നം യാഥാർത്ഥ്യമായതിനെ ആശ്വാസം ഓരോ മുഖത്തും നിഴലിച്ചുനിന്നു. വീട് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസുകളും ദുരന്തബാധിതർക്ക് ഒഴിവാക്കി നൽകിയിട്ടുണ്ട് . ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം വേദിയിൽ മന്ത്രി ഒ ആർ കേളു പ്രഖ്യാപിച്ചു.
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് ഒരുങ്ങുന്നത്. രണ്ട് ബെഡ് റൂമുകളോട് കൂടിയ ആയിരം ചതുരശ്രയടി വീടാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. മൂന്ന് സോണുകളായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ആരോഗ്യ കേന്ദ്രം, പൊതു മാർക്കറ്റ് കമ്മ്യൂണിറ്റി സെൻറർ ഉൾപ്പെടെ ഉണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 64 ഹെക്ടർ ഭൂമിയാണ് ടൗൺഷിപ്പ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. അതിജീവനത്തിന് ശ്രമിക്കുന്ന ദുരന്തബാധിതർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് സർക്കാരിൻ്റെ ഈ ചേർത്ത് നിർത്തൽ
