ന്യൂഡൽഹി/ബംഗളൂരു : ഇറാൻ ഇസ്രയേൽ സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യത്തെ എൽപിജി ഉപയോഗത്തിന് നിയന്ത്രണം വർദ്ധിക്കുന്നു. ഗാർഹിക സിലിണ്ടർ ബുക്കിംഗിനുള്ള നിയന്ത്രണം ഇപ്പോഴെ വന്നു. അത് തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം തന്നെ ഹോട്ടലുകൾക്കും എൽപിജി സിലിണ്ടറുകൾക്ക് നിയന്ത്രണമായെന്നാണ് ബംഗളൂരിൽ നിന്നുള്ള വാർത്തകൾ വെളിപ്പെടുത്തുന്നത്. എൽപിജി സിലിണ്ടറുകൾ പെട്ടെന്ന് ലഭ്യമല്ലാതായതോടെ ബംഗളൂരു നഗരത്തിലെ ഹോട്ടലുകൾ ചൊവ്വാഴ്ച മുതൽ പ്രവർത്തിക്കില്ല. ബാംഗ്ലൂർ ഹോട്ടൽസ് അസേോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. മാർച്ച് 9 മുതൽ വാണിജ്യ ഗ്യാസ് സിലിണ്ടർ വിതരണം നിർത്തിവച്ചിരിക്കുകയാണെന്ന് സംഘടന പറഞ്ഞു.

അടുത്ത 70 ദിവസത്തേക്ക് ഗ്യാസ് വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് എണ്ണക്കമ്പനികൾ പറഞ്ഞിരുന്നുവെന്നും എന്നാൽ പെട്ടെന്ന് വാണിജ്യ ഗ്യാസ് വിതരണം നിർത്താൻ തീരുമാനം വരികയായിരുന്നെന്നും വാർത്താക്കുറിപ്പ് പറഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണം സർക്കാർ തടഞ്ഞതെന്ന് സംഘടന പറഞ്ഞു. ഇത് ഹോട്ടൽ വ്യവസായത്തിന് വലിയ തിരിച്ചടിയാണെന്നും കേന്ദ്ര മന്ത്രിമാർ ഈ വിഷയത്തിൽ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്തെ വാതക ലഭ്യത ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചു. എണ്ണ കമ്പനി പ്രതിനിധികളുടെ സമിതിയാണ് രൂപീകരിച്ചത്. ഗാർഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ് സർക്കാർ നിരീക്ഷിക്കും. ഇന്ത്യയിൽ തല്ക്കാലം എൽപിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തുമെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ഇന്ധന വരവ് നിലച്ചതോടെ ഗുജറാത്തിലെ സെറാമിക്, ടൈൽ നിർമ്മാണ യൂണിറ്റുകളിൽ ചിലത് പ്രവർത്തനം നിർത്തിയിട്ടുണ്ട്. ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലും എൽപിജി ഇറക്കുമതിയിലും ഇന്ത്യയും പ്രതിസന്ധി നേരിടുകയാണ്.
ഖത്തറിൽ നിന്നായിരുന്നു എൽപിജി, എൽഎൻജി വാതകങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്തിരുന്നത്. ഈ മേഖല പ്രതിസന്ധിയിലായതോടെ കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നെങ്കിലും ഈ രാജ്യങ്ങളും ഇന്ന് ഇറാന്റെ ആക്രമണ ഭീഷണിക്കു മുമ്പിലാണ്. നിലവിൽ ഹോർമൂസ് കടലിടുക്ക് വഴിയാണ് സഞ്ചരിക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് കഴിയില്ല. മധ്യേഷ്യൻ വിപണികളിൽ നിന്നുള്ള എൽപിജി, സിഎൻജി കപ്പലുകൾക്ക് ഇക്കാരണത്താൽ തന്നെ ഇന്ത്യയിലേക്ക് വരാനും കഴിയില്ല.
.
