ന്യൂഡൽഹി : ഡൽഹിയിലും മുംബൈയിലും നടന്ന ആക്രമണങ്ങളുടെ സൂത്രധാരൻ മസൂദ് അസ്ഹർ തന്നെയെന്ന് വെളിപ്പെടുത്തി മുതിർന്ന ജെയ്ഷെ നേതാവ് മസൂദ് ഇല്യാസ് കശ്മീരി. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ മുൻനിര കമാൻഡറായ മസൂദ് ഇല്യാസ് കശ്മീരി ഒരു പരിപാടിയിൽ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഞ്ച് വർഷത്തെ തടവിന് ശേഷം ഇന്ത്യ വിട്ടയച്ച മസൂദ് അസ്ഹർ പാക്കിസ്ഥാനിൽ നിന്ന് നിരവധി തവണ ഇന്ത്യയെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്നാണ് കശ്മീരി വെളിപ്പെടുത്തുന്നത്. ഇതോടെ, ഭീകരസംഘടനകൾക്ക് പാക്കിസ്ഥാൻ അഭയം നൽകുന്നുവെന്ന ഇന്ത്യയുടെ നിരന്തരമായ ആരോപണങ്ങൾ ഇനി പാക്കിസ്ഥാന് നിഷേധിക്കാനാവില്ല. 2019-ൽ ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലക്കോട്ടായിരുന്നു മസൂദ് അസ്ഹറിന്റെ താവളമെന്നും കശ്മീരി പറഞ്ഞു.
“ഡൽഹിയിലെ തിഹാർ ജയിലിൽ നിന്ന് വിട്ടയച്ചതിന് ശേഷം അമീറുൽ മുജാഹിദീൻ മൗലാനാ മസൂദ് അസ്ഹർ പാക്കിസ്ഥാനിലേക്കാണ് വന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദൗത്യങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ അഭയം നൽകുന്നത് ബാലക്കോട്ട് മണ്ണാണ്. അമീറുൽ മുജാഹിദീൻ മൗലാനാ മസൂദ് അസ്ഹർ ഇന്ത്യയെ ഭയപ്പെടുത്തിക്കൊണ്ട് ഡൽഹിയിലും മുംബൈയിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തു’.” കശ്മീരി വെളിപ്പെടുത്തി. ഭീകരവാദത്തിന് രൂപം നൽകിയത് ഒസാമ ബിൻ ലാദനാണെന്നും കശ്മീരി കൂട്ടിച്ചേർത്തു..
പുറത്തുവന്ന വെളിപ്പെടുത്തലിൽ, മെയ് 7-ന് ബഹാവൽപൂരിലെ ജെയ്ഷിന്റെ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടുവെന്നും ബോംബാക്രമണത്തിൽ അവർ ചിതറിപ്പോയതായും കശ്മീരി സമ്മതിച്ചു. 26 പേർ കൊല്ലപ്പെട്ട ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യൻ സേന ഓപ്പറേഷൻ സിന്ദൂർ പ്രകാരം അതിർത്തിയിലും പാക് അധീന കശ്മീരിലുമുള്ള നിരവധി ഭീകര കേന്ദ്രങ്ങൾക്ക് നേരെ ബോംബ് വർഷിച്ചത്.
ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ജെയ്ഷ് ഭീകരരുടെ ശവസംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ആർമി ചീഫ് ജനറൽ അസിം മുനീർ തന്നെ നിർദ്ദേശം നൽകിയിരുന്നുവെന്നും കശ്മീരിയുടെ വെളിപ്പെടുത്തലിലുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗികമായി പാക് ഉന്നത സൈനിക ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നപ്പോൾ തന്നെ ഇന്ത്യ അതിനെ നിശിതമായി വിമർശിച്ചിരുന്നു. പാക്കിസ്ഥാൻ സൈനിക-രഹസ്യാന്വേഷണ വിഭാഗം ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്നുവെന്ന ഇന്ത്യയുടെ വാദങ്ങൾക്ക് മുതിർന്ന ജെയ്ഷെ നേതാവ് മസൂദ് ഇല്യാസ് കശ്മീരി പുറത്തു വന്ന വെളിപ്പെടുത്തലുകൾ കൂടുതൽ തെളിവേകുകകയാണ്.