തിരുവനന്തപുരം : ഇടുക്കി ചിന്നക്കനാൽ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടന് വിജിലന്‍സ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലിൽ 50 സെന്‍റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്. വിജിലൻസ് എടുത്ത കേസിൽ പതിനാറാം പ്രതിയാണ് മാത്യു കുഴൽനാടൻ. ഇടുക്കി ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഭൂമി കേസിൽ വിജിലന്‍സും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ചിന്നക്കനാലിലെ റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഈ വർഷം ആദ്യം ആണ് ഇഡി കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തത്. സ്ഥലത്തിന്‍റെ മുൻ ഉടമ ഉൾപ്പടെ മൂന്ന് പേരെ ഇഡി ചോദ്യം ചെയ്തിരുന്നു. വിജിലന്‍സ് എടുത്ത കേസിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷണ പരിധിയിലുള്ളത്. ഉടുമ്പൻ ചോല തഹസിൽദാർ, ചിന്നക്കനാൽ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ ഉള്ള റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തിലാണ് സർക്കാർ ഭൂമി കൈയ്യേറിയതെന്നാണ് പരാതി.
സർക്കാർ ഉദ്യോഗസ്ഥർ കൂടി പ്രതികളായ കേസിൽ ആണ് ഇഡി അന്വേഷണം. ,
ചിന്നക്കനാലിൽ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചതെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അന്വേഷണവും നടക്കുന്നത്. 2012 മുൻ ഉടമകളിൽ നിന്ന് ഭൂമി വാങ്ങിയ മാത്യു കുഴൽനാടൻ സർക്കാർ ഭൂമി ആണെന്നറിഞ്ഞിട്ടും പോക്ക് വരവ് ചെയ്തുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മകൾ വീണ ടി ക്കെതിരെ ഇഡി അന്വേഷണം തുടരുന്നതിനിടെ ആണ് മാസപ്പടി കേസിൽ ശക്തമായ നിലപാടെടുത്ത കോൺഗ്രസ് എംഎൽഎ ക്കെതിരെ വിജിലന്‍സ് അന്വേഷണവും ഇഡി അന്വേഷണവും നടക്കുന്നത്.
