കണ്ണൂർ : കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിയ്ക്കും. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മന്ത്രിക്ക് കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് നൽകിവരുന്ന ചികിത്സയുടെ പശ്ചാത്തലത്തിലാണ് ബോർഡിന്റെ വിലയിരുത്തൽ. എം.ആർ.ഐ. റിപ്പോർട്ട് പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ നാഡീമൂലാഗ്രങ്ങളിൽ അമർന്നുള്ള സമ്മർദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
