തിരുവനതപുരം : 2026-ലെ കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ചൊവ്വാഴ്ച കരിദിനം ആചരിക്കാൻ സി.പി.ഐ.എം. ഇതിൻ്റെ ഭാഗമായി ഫെബ്രുവരി 3-ന് സംസ്ഥാനത്തെ മുഴുവൻ ബ്രാഞ്ചുകളിലും കരിങ്കൊടി ഉയർത്തുമെന്ന് പാർട്ടി അറിയിച്ചു. കേന്ദ്രത്തിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ ഭൂപടത്തിൽ കേരളം എന്നൊരു സംസ്ഥാനം നിലവിലില്ലാത്ത രീതിയിലാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തി. ബജറ്റിന് മുന്നോടിയായി ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളം സമർപ്പിച്ച 29 ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല.
സംസ്ഥാനം കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ് (AIIMS) ഇത്തവണയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യരംഗത്ത് കുതിച്ചുചാട്ടം നടത്തുന്ന കേരളത്തോട് കേന്ദ്രം കാണിക്കുന്നത് രാഷ്ട്രീയ വിവേചനമാണെന്നും പാർട്ടി ആരോപിച്ചു.
രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് റെയിൽ ഇടനാഴികളിൽ നിന്നും കേരളത്തെ പൂർണ്ണമായും ഒഴിവാക്കി. ജനസാന്ദ്രതയേറിയ കേരളത്തിന് ആധുനിക റെയിൽവെ സംവിധാനങ്ങൾ അനിവാര്യമാണെന്ന യാഥാർത്ഥ്യം കേന്ദ്രം വിസ്മരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി പ്രത്യേക പാക്കേജുകളൊന്നും അനുവദിച്ചില്ല.
ആയുർവ്വേദത്തിൻ്റെ ഈറ്റില്ലമായി അറിയപ്പെടുന്ന കേരളത്തിന് ‘ആയുർവ്വേദ എയിംസ്’ അനുവദിക്കാത്തതും വലിയ തിരിച്ചടിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ യൂണിവേഴ്സിറ്റികളും ടൗൺഷിപ്പുകളും പ്രഖ്യാപിച്ചപ്പോഴും കേരളത്തിന്റെ പേര് എവിടെയും പരാമർശിച്ചില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന റബ്ബർ കർഷകർ പ്രതീക്ഷയോടെ കാത്തിരുന്ന റബ്ബർ വില സ്ഥിരതാ ഫണ്ടിനായി ബജറ്റിൽ തുക വകയിരുത്തിയില്ല. ഇത് കർഷകരോടുള്ള വെല്ലുവിളിയാണ്. കൂടാതെ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികളൊന്നും ബജറ്റിലില്ല. പാവപ്പെട്ടവരെയും സാധാരണക്കാരെയും പൂർണ്ണമായും മറന്ന ബജറ്റ് കോർപ്പറേറ്റുകളെ സഹായിക്കാനാണ് മുൻഗണന നൽകുന്നത്. വൻകിട കമ്പനികളുടെ നികുതി ഭാരം കുറയ്ക്കുന്ന കേന്ദ്ര നയം സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.
