വാഷിംങ്ടൺ : എച്ച്-1ബി വിസ പ്രക്രിയയിൽ മാറ്റങ്ങൾ വരുത്താൻ ട്രംപ് ഭരണകൂടം നിർദ്ദേശിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഉയർന്ന വൈദഗ്ദ്ധ്യമുള്ള, കൂടുതൽ ശമ്പളമുള്ള തൊഴിലാളികൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഒരു മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ ഫെഡറൽ രജിസ്റ്റർ നോട്ടീസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രഖ്യാപനത്തെ തുടർന്നാണ് മാറ്റത്തിനുള്ള നിർദ്ദേശം.
എച്ച്-1ബി വിസ അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് ആണ് ഏർപ്പെടുത്തിയിരുന്നത്. കമ്പനിയുടെ വലുപ്പം അനുസരിച്ച് 215 ഡോളർ മുതൽ 5,000 ഡോളർ വരെയായിരുന്നു മുൻപ് ഫീസ്. പ്രോഗ്രാമിൻ്റെ ദുരുപയോഗം തടയുക, ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ മാത്രം തിരഞ്ഞെടുക്കുക, കൂടാതെ അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് വിസ ഫീസ് വർദ്ധനയുടെ ലക്ഷ്യമായി പറയുന്നത്.
ഉയർന്ന ശമ്പളമുള്ള ജോലികൾക്ക് തിരഞ്ഞെടുക്കപ്പെടാൻ മികച്ച സാധ്യത നൽകിക്കൊണ്ട് വേതന തട്ടുകൾ സൃഷ്ടിക്കും. 2026 സാമ്പത്തിക വർഷത്തിൽ എച്ച്-1ബി തൊഴിലാളികൾക്ക് നൽകുന്ന മൊത്തം വേതനം 502 ദശലക്ഷം ഡോളറായി വർധിക്കുമെന്ന് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു. 2027 സാമ്പത്തിക വർഷത്തിൽ വേതനം 1 ബില്യൺ ഡോളറായും, 2028-ൽ 1.5 ബില്യൺ ഡോളറായും 2029-2035 കാലഘട്ടത്തിൽ 2 ബില്യൺ ഡോളറായും വർദ്ധിക്കുമെന്നും ഡിഎച്ച്എസ് പറഞ്ഞു. നിലവിൽ എച്ച്-1ബി വിസകൾ സ്വീകരിക്കുന്ന 5,200 ചെറിയ ബിസിനസുകൾക്ക് തൊഴിലാളികളെ നഷ്ടപ്പെട്ടതിനാൽ കാര്യമായ സാമ്പത്തിക ആഘാതം ഉണ്ടാകുമെന്ന് ഡിഎച്ച്എസ് പറഞ്ഞു. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ നിർദ്ദേശത്തിൽ ബുധനാഴ്ച മുതൽ 30 ദിവസത്തേക്ക് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താമെന്നും പറയുന്നു.
1990 മുതൽ യുഎസ് ടെക് കമ്പനികൾ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും വിദേശ പ്രതിഭകളെ ജോലിക്കെടുക്കാൻ മറ്റ് വ്യവസായങ്ങൾക്ക് നിർണായകമായ എച്ച്-1ബി വിസയാണ് തൊഴിലധിഷ്ഠിത കുടിയേറ്റത്തിനായി ഉപയോഗിച്ചു വന്നിരുന്നത്. ഇതേ തുടർന്ന്, സെപ്റ്റംബർ 21-ന് പ്രാബല്യത്തിൽ വന്ന ഫീസ് വർദ്ധന വ്യാപകമായ ചർച്ചകൾക്കാണ് തുടക്കമിട്ടത്. പുതിയ കണ്ടുപിടിത്തങ്ങളെ തടസ്സപ്പെടുത്തുകയും കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതിഭകളെ ആകർഷിക്കാൻ മാത്രമെ ഇത് ഇടയാക്കു എന്നുമാണ് വിമർശകരുടെ വാദം. അതേസമയം, കുറഞ്ഞ ശമ്പളത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് കമ്പനികളെ ഇത് പിന്തിരിപ്പിക്കുമെന്നും അമേരിക്കൻ ജോലികൾ സംരക്ഷിക്കപ്പെടുമെന്നും അനുകൂലിക്കുന്നവർ പറയുന്നു.
