ന്യൂഡൽഹി : സർക്കാർ സ്കൂൾ അദ്ധ്യാപകരെ തെരുവ് നായ്ക്കളെ എണ്ണാൻ വിടുന്നു എന്നുള്ള വാർത്ത വ്യാജമാണെന്ന അറിയിപ്പുമായി ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ്. സോഷ്യൽ മീഡിയയിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡി ഒ ഇ ഡയറക്ടറേറ്റ് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.
വിദ്യാഭ്യാസ ഡയറക്ടറേറ്റ് അദ്ധ്യാപകരോട് അവരുടെ സ്കൂളുകൾക്ക് ചുറ്റുമുള്ള തെരുവ് നായ്ക്കളെ എണ്ണാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുവെന്ന് വിദ്യാഭ്യാസ ഡയറക്ടർ വേദിത റെഡ്ഡി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇത് പൂർണ്ണമായും തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും അത്തരം നിർദ്ദേശങ്ങളൊന്നും ഒരിക്കലും പുറപ്പെടുവിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ രക്ഷിതാക്കളിലും അദ്ധ്യാപകരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അധ്യാപകരായി വേഷമിട്ട ചില വ്യക്തികൾ തെരുവ് നായ്ക്കളെ എണ്ണുന്നതിന്റെ വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു
സോഷ്യൽ മീഡിയ പോസ്റ്റുകൾ, വീഡിയോകൾ, അവയുടെ സമയക്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ സഹിതമാണ് ഡയറക്ടറേറ്റ് പരാതി പോലീസിന് കൈമാറിയത്. 2023 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ബിഎൻഎസ്) സെക്ഷൻ 353(2) (ഒരു പൊതു അധികാരിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ള തെറ്റായ പ്രസ്താവനകൾ), 196 (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ), 221, 299 (വ്യാജരേഖ ചമയ്ക്കലും വഞ്ചനയും), 2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66D (ഓൺലൈൻ വഞ്ചനയും ആൾമാറാട്ടവും), 67 (ആക്ഷേപകരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഇലക്ട്രോണിക് മെറ്റീരിയൽ കൈമാറൽ) എന്നീ വകുപ്പുകൾ ചേർത്താണ് പരാതി നൽകിയിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ ഉറവിടം, അത് പ്രചരിപ്പിച്ചവർ, കൂടുതൽ പ്രചരിപ്പിച്ചവർ എന്നിവരെ കണ്ടെത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പോലീസിനോട് അഭ്യർത്ഥിച്ചു.
