തിരുവനന്തപുരം : ജനിച്ചുവളർന്ന മണ്ണിൽ ഒരാൾക്ക് പോലും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും അത് കേരളം നൽകുന്ന ഉറപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപ്രാബല്യത്തോടെയുള്ള നേറ്റിവിറ്റി കാര്‍ഡ് ആധികാരികവും നിയമപിന്‍ബലമുള്ളതുമായ രേഖയായി വ്യക്തികൾക്കു ഉടൻ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വത്തിൻ്റെ അരക്ഷിത ബോധം ഇല്ലാതാക്കാൻ എല്ലാവർക്കും നേറ്റിവിറ്റി കാർഡെന്ന സംസ്ഥാന സർക്കാരിന്‍റെ നിലപാടിന്‍റെ പ്രഖ്യാപനമാണ് പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളന ദിവസം പാസ്സാക്കിയ കേരള നേറ്റിവിറ്റി കാർഡ് ബില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്ററിനെ രാഷ്ട്രീയവും നിയമപരവുമായി നേരിടാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ‘കേരള നേറ്റിവിറ്റി കാർഡ് ബിൽ’ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്. പുറന്തള്ളലിന്റെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ പ്രതിരോധമാണ്, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാർഡ് ബിൽ എന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം –
പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത ബോധമില്ലാതാക്കാൻ എല്ലാവർക്കും നേറ്റിവിറ്റി കാർഡ് നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാടിന്റെ പ്രഖ്യാപനമാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന ദിവസം പാസ്സാക്കിയ കേരള നേറ്റിവിറ്റി കാർഡ് ബിൽ, 2026.
ഒരാൾ ജന്മം കൊണ്ട് കേരളീയനാണ് എന്നു സാക്ഷ്യപ്പെടുത്തുന്നതിന് കേരള സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി നേറ്റിവിറ്റി കാർഡ് നൽകുന്നതിനും, അത് കേരള സർക്കാർ നൽകുന്ന സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള ആധികാരിക രേഖയായി അംഗീകരിച്ചുകൊണ്ടുമുള്ള ബില്ലാണ് നിയമസഭ പാസ്സാക്കിയത്.
സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയായ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നിലവിൽ നിയമ പ്രാബല്യമുള്ളതായിരുന്നില്ല. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന നിലയാണ്. നേറ്റിവിറ്റി കാര്‍ഡിന് നിയമപ്രാബല്യം ലഭിക്കുന്നതോടെ ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ വ്യക്തികൾക്കു ലഭിക്കും.
ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല. അത് കേരളം നൽകുന്ന ഉറപ്പാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ പ്രതിരോധമാണ്, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാർഡ് ബിൽ.
