കൊച്ചി : പ്രവാസി കേരളീയർക്കായി സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയൊരുക്കി നോർക്ക-റൂട്ട്‌സ്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസി മലയാളികൾക്കായുള്ള കേരള സംസ്ഥാന ക്ഷേമ ഏജൻസിയായ നോർക്ക-റൂട്ട്‌സ് നടപ്പിലാക്കുന്ന പദ്ധതി ‘നോർക്ക-കെയർ’ എന്ന പേരിൽ അറിയപ്പെടും. ഏറെകാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. സെപ്റ്റംബർ 22 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി മലയാളികൾക്ക് മാത്രമായി ഈ സവിശേഷ പദ്ധതി നടപ്പിലാക്കുമെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ വാർത്താ സമ്മേളത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 16,000 ആശുപത്രികളിലൂടെ പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ക്യാഷ്‌ലെസ്സ് ചികിത്സ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ശ്രീരാമകൃഷ്ണൻ അറിയിച്ചു. നോർക്ക ഐഡി കാർഡ് ഉള്ളവർക്ക് ഇതിൽ ചേരാൻ കഴിയുമെന്ന് പറഞ്ഞു.
‘നോർക്ക കെയർ’ പദ്ധതി പ്രകാരം പ്രവാസി മലയാളികൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
പ്രായപരിധി നിയന്ത്രണങ്ങളോ മെഡിക്കൽ പരിശോധനകളോ ഇല്ലാതെ നോർക്ക കെയറിൽ ചേരാമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ നോർക്ക കെയർ മൊബൈൽ ആപ്ലിക്കേഷനുകൾ പുറത്തിറക്കും. ആഗോള രജിസ്ട്രേഷൻ ഡ്രൈവ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെ നടക്കും. കേരള പിറവി ദിനമായ നവംബർ 1 മുതൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് നോർക്ക കെയർ പദ്ധതിയുടെ ആനുകൂല്യം ലഭ്യമായി തുടങ്ങും.