വാഷിങ്ടൺ ഡിസി: യുഎസ്സിന്റെ തലസ്ഥാന ഓഫീസുകൾ നിലനിൽക്കുന്ന വാഷിങ്ടൺ ഡിസിയുടെ നിയന്ത്രണം ഏറ്റെടുത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തലസ്ഥാന മേഖലയിൽ അക്രമങ്ങളും കൊലപാതകങ്ങളും കൂടുന്നു എന്ന ആരോപിച്ചാണ് പുതിയ നീക്കം. ഡിസി മേയർ മുരിയൽ ബൗസറുടെ പ്രതിഷേധത്തെ അവഗണിച്ചാണ് ട്രംപിൻ്റെ നടപടി. നിലവിലെ ഡെമോക്രാറ്റ് മേയറിൽ നിന്ന് തലസ്ഥാന നഗരിയുടെ നിയന്ത്രണം ട്രംപിൻ്റെ കൈകളിലെത്തുമെന്ന് സാരം.
വാഷിംഗ്ടൺ ഡി.സിയിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നഗരത്തെ ‘വിമോചിപ്പിക്കാൻ’ പോകുകയാണെന്ന് ട്രംപിൻ്റെ പ്രഖ്യാപനം. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തൽ ഉണ്ടായത്. നഗരത്തിലെ കുറ്റകൃത്യങ്ങൾ, ഗുണ്ടാ വിളയാട്ടം, വൃത്തിഹീനമായ ചുറ്റുപാടുകൾ എന്നിവ ഇല്ലാതാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. “ഇതൊരു വിമോചന ദിനമാണ്, നമ്മൾ നമ്മുടെ തലസ്ഥാനം തിരികെ പിടിക്കാൻ പോകുന്നു. വാഷിംഗ്ടൺ ഡിസി ഇന്ന് മോചിപ്പിക്കപ്പെടും. കുറ്റകൃത്യം, കാടത്തം, മാലിന്യം, സാമൂഹ്യവിരുദ്ധർ എന്നിവ ഇല്ലാതാകും. നമ്മുടെ തലസ്ഥാനത്തെ ഞാൻ മഹത്തരമാക്കും.” ഇതിന്റെ ഭാഗമായി നിരവധി നാഷണൽ ഗാർഡ് സൈനികരെയും എഫ്ബിഐ ഉദ്യോഗസ്ഥരെയും ട്രംപ് ഇതിനകം വിന്യസിച്ചു കഴിഞ്ഞു.
കുടിയേറ്റ വിഷയങ്ങളിലെന്ന പോലെ കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങാനിടയുള്ള പദ്ധതിയാണ് ട്രംപ് നടപ്പാക്കാൻ പോകുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. വാഷിങ്ടൺ ഡിസിയിൽ വീടില്ലാതെ കുടിയേറിയവരെ ഒഴിപ്പിക്കുക എന്നതാണ് ട്രംപിന്റെ പ്രഥമ ലക്ഷ്യം. രണ്ടു തരത്തിലുള്ള ഭവനരഹിതർ ഇവിടെയുണ്ട്. ഒന്ന് വിവിധ ഷെൽറ്റർ ഹോമുകളിൽ കഴിയുന്നവർ. ഇവർ വിവിധ സംഘടനകളുടെയും സർക്കാരിന്റെ തന്നെയും സൗകര്യങ്ങളിലും കഴിയുന്നവരാണ്. മറ്റൊന്ന് തെരുവുകളിൽ കഴിയുന്നവർ. ഷെൽറ്റർ ഹോമുകളിൽ കഴിയുന്നവരെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ അത് കോടതി വ്യവഹാരങ്ങളിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ഈ ഭവനരഹിതർ അക്രമികളും പ്രശ്നക്കാരുമാണെന്നാണ് ട്രംപിന്റെ വ്യാഖ്യാനം. വീടില്ലാത്തവരെ തലസ്ഥാനത്തിന് അകലെയായി പുനരധിവസിപ്പിക്കുക എന്നതാണ് തീരുമാനം.
അതേസമയം, വാഷിംഗ്ടൺ ഡിസിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് ഡി.സി മേയർ മുരിയൽ ബൗസർ പറയുന്നു. കണക്കുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ട്രംപ് തിരിച്ചടിച്ചു.