ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നാരോപിച്ച് നടപടിയെടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വിഷയത്തിൽ ബംഗാൾ സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തെഴുതി.
ഡാർജിലിംഗ് ജില്ലയിൽ നടന്ന 9-ാമത് അന്താരാഷ്ട്ര സന്താൽ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് മുർമുവിന്റെ വടക്കൻ ബംഗാൾ സന്ദർശനത്തിലാണ് വിവാദം. ധാരാളം സന്താൽ ആദിവാസി സമൂഹത്തിലെ അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്ന ബിധാൻനഗറിലാണ് (ഫാൻസിഡേവ ബ്ലോക്ക്) പരിപാടി ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ഭരണകൂടം ബാഗ്ദോഗ്ര വിമാനത്താവളത്തിനടുത്തുള്ള ഗോഷൈപൂരിലേക്ക് (അല്ലെങ്കിൽ ഗോസൈൻപൂർ) വേദി മാറ്റുകയായിരുന്നു.
ആദിവാസി ജനസംഖ്യ കൂടുതലുള്ള ഫാൻസിദേവ പ്രദേശത്തെ ബിധാൻനഗറിൽ നിന്ന് പരിപാടി മാറ്റിയത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു. താൻ വന്ന് ഒഴിഞ്ഞ വേദി കണ്ട് മടങ്ങുമെന്നാണ് ഭരണകൂടം കരുതിയതെന്ന് തോന്നുന്നതായും, എല്ലാ സന്താൽ വിഭാഗക്കാർക്കും പുതിയ വേദിയിലേക്ക് എത്താൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു നീക്കം നടത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയയക്കാനും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സന്നിഹിതരായിരുന്നില്ല. സ്വീകരിക്കാൻ സിലിഗുരി മേയർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രപതിക്കായി നീക്കിവച്ചിരുന്ന ശുചിമുറിയിൽ വെള്ളമില്ലായിരുന്നു. അഡ്മിനിസ്ട്രേഷൻ റൂട്ട് മാലിന്യം കൊണ്ട് നിറഞ്ഞിരുന്നു. ഡാർജിലിംഗിലെ ഡിഎം, സിലിഗുരിയിലെ സിപി, സിലിഗുരിയിലെ എഡിഎം എന്നിവരാണ് ഈ സാഹചര്യത്തിന് ഉത്തരവാദികളെന്ന് വൃത്തങ്ങൾ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രോട്ടോക്കോൾ വീഴ്ചകളെയും രാഷ്ട്രപതി രൂക്ഷമായി വിമർശിച്ചു. തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ എത്തിയില്ലെന്നും സിലിഗുരി മേയർ ഗൗതം ദേബ് മാത്രമാണ് എത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ അരാജകത്വപരമായ രീതിയിൽ പെരുമാറുകയും ഇന്ത്യൻ രാഷ്ട്രപതിയെ അപമാനിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ മൂല്യങ്ങൾക്കു നേരെയുള്ള ആക്രമണമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ പൗരനും വേദനയും ദു:ഖവും തോന്നുന്നുവെന്നും ചടങ്ങിൽ പ്രോട്ടോക്കോൾ നഗ്നമായി അവഗണിച്ചതിലൂടെ രാഷ്ട്രപതിയുടെ സ്ഥാനത്തിന്റെ അന്തസ്സ് അപമാനിക്കപ്പെട്ടുവെന്നും ഷാ പറഞ്ഞു
