ഷിംല : ഹിമാചല്‍പ്രദേശില്‍ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വിതച്ചത് കനത്ത നാശനഷ്ടം. 350 -ലധികം റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി. ഷിംലയിലെ മാണ്ഡി-കുല്ലുവിലെ സ്കൂളുകൾ അടച്ചു. ബഡ്ഡിയിൽ പാലത്തിന് കേടുപാടുകൾ സംഭവിച്ചു. 132 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകള്‍ (ഡിടിആര്‍), 141 ജലവിതരണ പദ്ധതികള്‍ എന്നിവയുടെ പ്രവർത്തനവും നിലച്ചു.

എങ്ങുമെത്താത്ത ദുരന്തനിവാരണം – സഞ്ചാരയോഗ്യമല്ലാതെ മൂന്ന് ആഴ്ചയായി തടസ്സപ്പെട്ടു കിടക്കുന്ന ഷിംഷാൽ റോഡ്. ആയിരക്കണക്കിന് ആളുകളാണ് ഇതുമൂലം മറ്റ് സ്ഥലങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു പോയത്. (Photo courtesy : X )
അപകടങ്ങളില്‍ ഇതുവരെയുള്ള മരണസംഖ്യ 287 ആയി. ഇതില്‍ 138 ജീവനുകള്‍ പൊലിഞ്ഞത് റോഡ് അപകടങ്ങളിലാണ് . ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 21 വരെയുള്ള കണക്കുകള്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് (എസ്ഡിഎംഎ) പുറത്ത് വിട്ടത്. വൈദ്യുതി വിതരണ സംവിധാനങ്ങള്‍ ഏറ്റവുമധികം നാശം നേരിട്ടത് കുളുവിലാണ്. മണ്ഡി ജില്ലയിലെ 54 ജലവിതരണ സംവിധാനങ്ങളും നാശം നേരിട്ടു. ഗതാഗത, വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഷിംലയിലെ ഗാൻവി ഖാഡിൽ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രദേശത്തുകൂടി ഒഴുകിയിരുന്ന പുഴ മലയിടുക്കിൽ തട്ടി ഗതി മാറി ഒഴുകി. തുടർന്ന് ഒരു ജനവാസ മേഖലയെയാകെ വെള്ളത്തിലാഴ്ത്തി. ദുരന്തം കഴിഞ്ഞ് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും മലയിടുക്കിലെ ഒഴുക്ക് വഴിതിരിച്ചുവിടുകയോ വാഹനങ്ങൾക്ക് ബദൽ മാർഗ്ഗം തുറക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.