പാരീസ് : ഫ്രാൻസിലും സർക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ. ഇമ്മാനുവൽ മാക്രോൺ സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം. സോഷ്യൽ മീഡിയയിൽ ‘എല്ലാം തടയുക’ എന്ന ആഹ്വാനത്തോടെയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. വിവിധ ഇടങ്ങളിൽ നിന്ന് ആളുകൾ ഒരിടത്തേയ്ക്ക് പ്രതിഷേധവുമായി ഒത്തുച്ചേർന്നുകൊണ്ടിരിക്കുകയാണ്. മാക്രോണിനെ ഇംപീച്ച് ചെയ്യുകയോ രാജിവയ്ക്കുകയോ ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. മാറ്റം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനങ്ങളുടെ പ്രതിഷേധത്തിൽ
രണ്ട് ദിവസത്തിനുള്ളിൽ രാജ്യം മുഴുവൻ സ്തംഭിക്കുമെന്നാണ് റിപ്പോർട്ട്.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ മാക്രോൺ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും അവരുടെ സാമ്പത്തിക മാനേജ്മെന്റ് വളരെ മോശമാണെന്നും ജനങ്ങൾ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വിശ്വസ്തനായ സെബാസ്റ്റ്യൻ ലെകോർണു സ്ഥാനമേൽക്കുന്നതിനിടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത്.
തലസ്ഥാനമായ പാരീസിലെ പലയിടങ്ങളിലും പ്രതിഷേധക്കാർ തീയിട്ടു. ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തിയിട്ടുണ്ട്.
പോലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ തടയാൻ ആയിരക്കണക്കിന് പോലീസുകാർ രംഗത്തുണ്ടെങ്കിലും സ്ഥിതി നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണ്.
മാലിന്യക്കൂമ്പാരങ്ങൾ കത്തിക്കുകയും പലയിടത്തും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുകയും ചെയ്യുന്നു. എല്ലാ പ്രവർത്തനങ്ങളും തടയാൻ പ്രതിഷേധക്കാർ ശ്രമിക്കുന്നു. എല്ലാ ഉപരോധങ്ങളും എത്രയും വേഗം നീക്കം ചെയ്യുന്നതിനായി രാജ്യത്തുടനീളം സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡസൻ കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ ആദ്യ ഘട്ടത്തിൽ 200 ഓളം അറസ്റ്റുകൾ നടന്നതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. കനത്ത നാശനഷ്ടങ്ങൾ പാരീസിലെങ്ങും റിപ്പോർട്ട് ചെയ്യുന്നു.
