ലഖ്‌നൗ : ഹിന്ദു കുടുംബങ്ങളിൽ ചുരുങ്ങിയത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യാ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളും അവ സമൂഹത്തിലുണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസ് മേധാവിയുടെ ആഹ്വാനം. ചൊവ്വാഴ്ച ലഖ്‌നൗവിൽ നടന്ന സാമൂഹിക ഐക്യ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഹിന്ദു സമൂഹത്തിനിടയിൽ കൂടുതൽ ഐക്യവും കരുത്തും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുക്കളെ ഒരുമിപ്പിക്കേണ്ടതും ശാക്തീകരിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞ മോഹൻ ഭാഗവത്, നിലവിൽ ഭീഷണികളൊന്നുമില്ലെങ്കിലും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഓർമ്മിപ്പിച്ചു. ശരാശരി ജനനനിരക്ക് മൂന്നിന് താഴെയുള്ള സമൂഹങ്ങൾ ഭാവിയിൽ അപ്രത്യക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന ശാസ്ത്രീയ നിരീക്ഷണങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു ഹിന്ദു കുടുംബങ്ങൾ മൂന്ന് കുട്ടികളെ പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിർദ്ദേശിച്ചത്.
പുതുതായി വിവാഹിതരാകുന്ന ദമ്പതികളെ ഈ കാഴ്ചപ്പാടിനെക്കുറിച്ച് ബോധവാന്മാരാക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. വിവാഹത്തിന്റെ പ്രധാന ലക്ഷ്യം പ്രപഞ്ച സൃഷ്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണെന്നും അത് കേവലം വ്യക്തിപരമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു ജനസംഖ്യയിലെ കുറവ് ഭാവിയിൽ വലിയ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം ഇത്തരം ഒരു ആഹ്വാനം നടത്തിയത്.
അനധികൃത കുടിയേറ്റം രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും അവരെ പുറത്താക്കുകയും വേണം (Detect, Delete and Deport). ഇത്തരക്കാർക്ക് യാതൊരു കാരണവശാലും തൊഴിൽ നൽകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതപരിവർത്തനത്തെക്കുറിച്ചും അദ്ദേഹം ശക്തമായ നിലപാട് വ്യക്തമാക്കി. പ്രലോഭനങ്ങളിലൂടെയോ നിർബന്ധത്തിലൂടെയോ ഉള്ള മതപരിവർത്തനം തടയണം. ഹിന്ദു ധർമ്മത്തിൽ നിന്ന് പോയവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
