ആലപ്പുഴ : സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി വിടാൻ സാദ്ധ്യത. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വീട്ടിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നത് ഈ അഭ്യൂഹങ്ങൾക്ക് ബലമേകുന്നു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാനുള്ള തീരുമാനവും ഉണ്ടാകുമെന്നറിയുന്നു. ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സ് ഗ്രൂപ്പും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.
അടുപ്പമുള്ള പ്രാദേശിക സിപിഎം പ്രവർത്തകരുമായും സുധാകരൻ ഫോണിൽ നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി അംഗ്വത്വം പുതുക്കില്ലെന്ന ഫേസ്ബുക്ക് കുറിപ്പ് ഇട്ടതിന് ശേഷം സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തിയെങ്കിലും സുധാകരൻ അവർക്ക് വഴങ്ങിയിട്ടില്ല.
ജി സുധാകരനെ അനുനയിപ്പിക്കാൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജി സുധാകരനുമായി ബുധനാഴ്ച വൈകിട്ടും കൂടിക്കാഴ്ച നടത്തി. എന്നാൽ, തൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ നേതാക്കളെ അറിയിച്ചതായാണ് വിവരം.
