(Photo Courtesy : X)
കീവ്: യുക്രൈന് നേരേ 12 മണിക്കൂറിലധികം നീണ്ടുനിന്ന
അതിവിപുലമായ വ്യോമാക്രമണവുമായി റഷ്യ. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി യുക്രൈനിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. റഷ്യന്‍ ആക്രമണത്തില്‍ കീവില്‍ മാത്രം 42 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. രാജ്യത്തിന്റെ തെക്കന്‍മേഖലയിൽ 31 പേര്‍ക്കും പരിക്കേറ്റു.
യുദ്ധം തുടങ്ങിയ ശേഷം റഷ്യ യുക്രൈന് നേരെ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണ് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായതെന്നാണ് റിപ്പോർട്ട്. ഏകദേശം 595 ഡ്രോണുകളും 48 മിസൈലുകളും മണിക്കൂറുകള്‍ക്കുള്ളില്‍ റഷ്യ തൊടുത്തുവിട്ടിട്ടുണ്ടെന്ന് യുക്രൈൻ വ്യോമസേന വ്യക്തമാക്കി. ഇതില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടുന്നു. എന്നാൽ, യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് 43 ക്രൂയിസ് മിസൈലുകളും ഭൂരിഭാഗം ഡ്രോണുകളും തകര്‍ത്തതായി യുക്രൈന്‍ വ്യോമസേന അവകാശപ്പെട്ടു.
റഷ്യ തുടര്‍ച്ചയായി ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടതോടെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ കീവിലും പരിസരപ്രദേശങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ സാധാരണക്കാര്‍ക്ക് നേരേയും ആക്രമണമുണ്ടായെന്നും യുക്രൈന്‍ ആരോപിച്ചു. റഷ്യ നടത്തിയ ആക്രമണം സാധാരണക്കാര്‍ക്ക് നേരേയുള്ള യുദ്ധമാണെന്നായിരുന്നു യുക്രൈൻ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയ ആന്‍ഡ്രിയ് യെര്‍മാക്ക് ആരോപിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 12 വയസ് പ്രായമായ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നതായി കീവിലെ സൈനിക മേധാവി ടൈമുര്‍ ടികാചെങ്കോ വെളിപ്പെടുത്തി.
സപോരിഷിയ, ഖ്മെൽനിറ്റ്‌സ്‌കി, സുമി, മൈക്കോലൈവ്, ചെർണിഹിവ്, ഒഡെസ മേഖലകളെ ല്ക്ഷ്യം വെച്ചായിരുന്നു ആക്രമണം. തലസ്ഥാനത്ത്, കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ബ്രെഡ്-പ്രൊഡക്ഷൻ പ്ലാന്റ്, ഒരു ടയർ നിർമ്മാണ പ്ലാന്റ്, സ്വകാര്യ വീടുകൾ, അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, മറ്റ് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആക്രമണങ്ങളിൽ തകർന്നതായും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു