മംഗളൂരു: എൽപിജിയുമായി എത്തിയ കപ്പലിന് പിന്നാലെ റഷ്യൻ എണ്ണ ടാങ്കറും അമേരിക്കയിൽ നിന്ന് മംഗളൂരു തീരത്തെത്തി. മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ( എംആർപിഎൽ ) ചാർട്ടേഡ് ചെയ്ത റഷ്യൻ എണ്ണ ടാങ്കറാണ് എംടി അക്വാ ടൈറ്റൻ എന്ന കപ്പലിൽ ഞായറാഴ്ച ഇന്ത്യൻ തീരത്തെത്തിയത്. അറബിക്കടലിൽ മംഗലാപുരം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ കപ്പൽ നങ്കൂരമിട്ടതായി അധികൃതർ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴി ചരക്ക് നീക്കത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് റഷ്യയിൽ നിന്നുള്ള കപ്പൽ മംഗളൂരുവിലെത്തിയതെന്നത് രാജ്യത്തിന് ഏറെ ആശ്വാസമായി. നേരത്തെ അമേരിക്കയിൽ നിന്ന് എൽപിജയിയുമായുള്ള കപ്പലും ന്യു മംഗളൂരു തുറമുഖത്തേക്ക് എത്തിയിരുന്നു. രാജ്യത്ത് എൽപിജി ക്ഷാമം തുടരുന്നതിനിടെയാണ് 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് കപ്പൽ ഇന്ത്യൻ തീരത്തെത്തിയത്. യുഎസിൽ നിന്ന് തന്നെയാണ് ദ്രവീകൃത പെട്രോളിയം വാതകവുമായി ചരക്ക് കപ്പൽ എത്തിയത്. ടെക്സസിലെ നെദർലാൻഡിൽ നിന്നാണ് സിങ്കപ്പൂർ പതാകയുള്ള പൈക്സിസ് പയനിയർ എന്ന ചരക്ക് കപ്പൽ എത്തിയത്.
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും ചരക്ക് നീക്കത്തിൻ്റെ സ്ഥിതിഗതികളും കണക്കിലെടുത്ത്, മാർച്ച് 31 വരെ ക്രൂഡ് ഓയിലും എൽപിജിയുമായി വരുന്ന കപ്പലുകൾക്ക് ന്യൂ മംഗളൂരു പോർട്ട് കാർഗോ സംബന്ധമായ ചാർജുകളിൽ ഇളവ് നൽകിയിട്ടുണ്ട്.
മാർച്ച് 18ന് 80,800 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി ജഗ് ലാഡ്കി ക്രൂഡ് ഓയിൽ ടാങ്കർ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു. വാദിനാർ തുറമുഖത്ത് 47,000 മെട്രിക് ടൺ എൽപിജിയുമായി ‘നന്ദ ദേവി’ കപ്പലും 93000 മെട്രിക് ടൺ എൽപിജിയുമായി ‘ശിവാലിക്’ എന്ന കപ്പൽ മുന്ദ്രയിലും നങ്കൂരമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കപ്പലുകൾ കൂടി തീരത്തേക്ക് എത്തിയത്.
