റാന്നി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ പിടിയിലായ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30വരെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിലുണ്ടാകും. വിശദമായി ചോദ്യം ചെയ്യലും തെളിവെടുപ്പും ഉൾപ്പെടെ ഈ ദിവസങ്ങളിൽ പൂർത്തിയാക്കും. ആദ്യ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.
പ്രത്യേക അന്വേഷണസംഘം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ
കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടി. വെള്ളി 12മണിയോടെയാണ് റാന്നി ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഹാജരാക്കിയത്.
ദ്വാരകപാലക പാളിയിൽ നിന്നും കട്ടിളപ്പടികളിൽ നിന്നും ഏകദേശം രണ്ട് കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈക്കലാക്കിയെന്ന് അറസ്റ്റ് റിപ്പോർട്ടിൽ എസ്‌ഐടി കോടതിയെ ബോധിപ്പിച്ചത്. കൃത്യത്തിന് കൂട്ടുനിന്ന് മറ്റ് പ്രതികളുടെ പങ്ക് അറിയണമെങ്കിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. ഇത് പൂർണ്ണമായി അംഗീകരിച്ചാണ് കോടതി ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ചത്തെ കസ്റ്റഡിയിൽ വിട്ടത്
അഡ്വ. വിൽസൺ വേണാട്ട്, അഡ്വ. ലെവിൻ തോമസ് എനിവരാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഹാജരായത്. അടച്ച മുറിയിലാണ് കേസ് പരിഗണിച്ചത്.അന്വേഷണം ഉദ്യോഗസ്ഥരും അഭിഭാഷകരും പ്രതിയും മാത്രമായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്.
ഇതിനിടെ, സ്വർണക്കവർച്ച കേസിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനെയും എസ്‌ഐടി ചോദ്യം ചെയ്യും. സ്വർണ്ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിൻ്റെ കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങള പ്രതിയാക്കിയതിന് പിന്നാലെ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനുള്ള എസ്‌ഐടി നീക്കം. എന്നാൽ ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്ന് എൻ വാസു പ്രതികരിച്ചു.