തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രണ്ടര മണിക്കൂറോളമാണ് ചോദ്യംചെയ്യൽ നീണ്ടുനിന്നത്. എസ്ഐടി ഉദ്യോഗസ്ഥർ ചോദിച്ച എല്ലാകാര്യങ്ങൾക്കും കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
“വെള്ളിയാഴ്ച ഉപ്പളയിൽ നടന്ന മീറ്റിങ്ങിന് ശേഷമാണ്തി രുവന്തപുരത്തേക്ക് വന്നത്. ഇവിടെ എത്തിയപ്പോഴാണ് എസ്ഐടിയുടെ നേത്യത്വത്തിൽ ചില കാര്യങ്ങൾ അറിയാനുണ്ടെന്ന് ആവശ്യപ്പെട്ടത്. അതനുസരിച്ച് രാവിലെയാണ് ഓഫീസിൽ എത്തിയത്.” – അടൂർ പ്രകാശ് പറഞ്ഞു. മറുപടികളിൽ എന്തെങ്കിലും അവ്യക്തതയുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് എസ്ഐടി ഉദ്യോഗസ്ഥരാണെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെല്ലാം എസ്ഐടി ചോദിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി നിരന്തരം ബന്ധപ്പെട്ട ഉന്നതരുടെ വിവരങ്ങൾ എസ്ഐടി ഇതിനകം ശേഖരിച്ചിരുന്നു. ഈ വിവരങ്ങളുടെ നിജസ്ഥിതി ഹൈകോടതിയെ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് എസ്ഐടിയുടെ പുതിയ നീക്കം. ശബരിമല സ്വർണ്ണക്കവർച്ചയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയതിന്റെയും സമ്മാനങ്ങൾ സ്വീകരിച്ചതിന്റെയും ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവന്നിരുന്നു. ഇക്കാര്യമുൾപ്പെടെ അടൂർ പ്രകാശിൽ നിന്ന് എസ്ഐടി ചോദിച്ചറിഞ്ഞു.
ഒരേസമയം അടൂർ പ്രകാശിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യുന്ന നീക്കമാണ് എസ്ഐടി നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലും പിന്നീട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു എത്തിച്ചുമായിരുന്നു ചോദ്യം ചെയ്തത്. സ്വർണ്ണക്കവർച്ചയിൽ എസ്ഐടി ചോദ്യം ചെയ്യുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടൂർ പ്രകാശ്. രാഷ്ട്രീയ പ്രേരിത നീക്കമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം.
