ശബരിമല ക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവത്തിനായി നട ഇന്ന് (ഡിസംബർ 30) വൈകുന്നേരം തുറക്കും. രണ്ട് മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടന സീസണിന്റെ സമാപ്തി കുറിച്ചുകൊണ്ടുള്ള മകരവിളക്ക് ദർശനം 2026 ജനുവരി 14-നാണ്. നവംബറിൽ ആരംഭിച്ച മണ്ഡലകാല തീർത്ഥാടനത്തിന് ശേഷം ഡിസംബർ 27-ന് ഹരിവരാസനം പാടി നട അടച്ചിരുന്നു.
ഇന്ന് വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് ശ്രീകോവിൽ തുറക്കും. തുടർന്ന് സന്നിധാനത്ത് ആഴി തെളിക്കുന്നതോടെ ഭക്തർക്ക് പതിനെട്ടാം പടി കയറി ദർശനം നടത്താൻ അനുവാദം നൽകും. ഡിസംബർ 27-ന് 41 ദിവസത്തെ മണ്ഡലപൂജ പൂർത്തിയാക്കിയാണ് നട അടച്ചിരുന്നത്. മകരവിളക്ക് ഉത്സവത്തിനായി ലക്ഷക്കണക്കിന്തീ ർത്ഥാടകർ എത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.
മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പോലീസ്, എക്സൈസ്, ദേവസ്വം ബോർഡ് ജീവനക്കാർ എന്നിവർക്കൊപ്പം വിശുദ്ധി സേനാംഗങ്ങളും ശുചീകരണത്തിൽ പങ്കാളികളായി. സ്വാമി അയ്യപ്പൻ റോഡ്, നീലിമല മുതൽ ശബരിപീഠം വരെയുള്ള ഭാഗങ്ങൾ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെല്ലാം ശുചിത്വം ഉറപ്പുവരുത്തിയിട്ടുണ്ട്.
മകരവിളക്ക് പ്രമാണിച്ച് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡോക്ടർമാരുടെ പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പമ്പ ഹിൽടോപ്പ്, ത്രിവേണി പാലം, ചാലക്കയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ആംബുലൻസ് സൗകര്യവും മെഡിക്കൽ ടീമിനെയും നിയോഗിച്ചു. പന്തളം മുതൽ പമ്പ വരെയുള്ള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതകളിലും മെഡിക്കൽ സഹായം ലഭ്യമാക്കും. മണ്ഡലകാലത്ത് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 1,728 പരിശോധനകൾ നടത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മകരവിളക്ക് കാലത്തും കർശന പരിശോധനകൾ തുടരുമെന്ന് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ സുജിത് പെരേര പറഞ്ഞു.
മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ ഇത്തവണ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 27 വരെ ആകെ 36,33,191 പേർ ദർശനം നടത്തി. ഇതിൽ 30,91,183 പേർ ഓൺലൈൻ വഴിയും 4,12,075 പേർ സ്പോട്ട് ബുക്കിംഗ് വഴിയും ദർശനത്തിനെത്തി. പുൽമേട് പാത വഴി 1,29,933 പേർ എത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 32,49,756 പേരായിരുന്നു എത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 3,83,435 ഭക്തർ അധികമായി എത്തിയെന്ന് ദേവസ്വം ബോർഡ് കണക്കുകൾ വ്യക്തമാക്കുന്നു.
