ബംഗളൂരൂ : കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി. വനമേഖലയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടക്കുകയായിരുന്നു. കോഴിക്കോട് നാദാപുരം പേരോട് വടക്കയിൽ ഗോപിയുടെയും ശൈലജയുടെയും മകളും കൊച്ചിയിൽ ഐ.ടി. കമ്പനി ജീവനക്കാരിയുമായ ജി.എസ്. ശരണ്യയെ വ്യാഴാഴ്ചയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ, യാത്രയ്ക്കിടെ ശരണ്യ വഴിതെറ്റി ഒറ്റപ്പെടുകയായിരുന്നു.
ഏപ്രിൽ 2 ന് വ്യാഴാഴ്ചയാണ് ശരണ്യ കൊച്ചിയിൽ നിന്ന് . കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയത്. ട്രക്കിങ്ങും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന ശരണ്യ കുടകിലെത്തിയ ശേഷം ഇവിടെയുള്ള ഒരു ഹോംസ്‌റ്റേയിലായിരുന്നു താമസം. ഹോംസ്‌റ്റേ ജീവനക്കാരോട് ഒറ്റയ്ക്ക് ട്രക്കിങ്ങിന് പോകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അത് സാദ്ധ്യമല്ലന്നറിയിച്ച് ഹോംസ്‌റ്റേയിലെത്തിയ മറ്റുള്ളവർക്കൊപ്പമാണ് ശരണ്യയെ പറഞ്ഞയച്ചത്. ശരണ്യ അടക്കം പത്തുപേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്.
വ്യാഴാഴ്ച രാവിലെ ട്രക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ശരണ്യയെ കാണാതാകുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്‌റ്റേയിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ഹോംസ്‌റ്റേ ജീവനക്കാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരും വനപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. തുടർന്നാണ് നംവകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചത്.
കർണാടക വനംവകുപ്പും പോലീസും യുവതിയെ കണ്ടെത്താനായി കഴിഞ്ഞദിവസങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും ഡ്രോണുകളും ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു.
