ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിന്ന് ഭൂരിഭാഗം നയതന്ത്ര ദൗത്യ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിച്ച് ഇസ്രായേൽ. .
ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇസ്രായേലികൾക്കുള്ള യാത്രാ മുന്നറിയിപ്പുകൾ ദേശീയ സുരക്ഷാ കൗൺസിൽ (എൻഎസ്‌സി) വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് അടിയന്തര നടപടി.
ഇറാൻ, ഹമാസ്, ഹിസ്ബുള്ള, ആഗോള ജിഹാദിസ്റ്റ് വിഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ യുഎഇയിലെ ഇസ്രായേലി, ജൂത വ്യക്തികളെ ലക്ഷ്യമിടുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നുണ്ടെന്ന് എൻഎസ്‌സി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരായ സമീപകാല സൈനിക നടപടികളും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയുമാണ് ഉയർന്ന ഭീഷണിക്ക് കാരണമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറയുന്നു. ഈ ഘടകങ്ങൾ പ്രതികാര ആക്രമണങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു. ഇസ്രായേൽ വിരുദ്ധ പ്രകോപനങ്ങളും ഇറാനെതിരായ ആക്രമണത്തിന്റെ അനന്തരഫലങ്ങളും ഇസ്രായേൽ പൗരന്മാർക്കും വിദേശത്തുള്ള പ്രതിനിധികൾക്കും അപകടസാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് സുരക്ഷാ അധികൃതരുടെ വിലയിരുത്തൽ.
കഴിഞ്ഞ നവംബറിൽ യുഎഇയിൽ ഒരു ഇസ്രായേലി-മോൾഡോവൻ റബ്ബിയുടെ കൊലപാതകത്തിന് ശേഷമാണ് ഇങ്ങനെയൊരു നീക്കത്തിന് തയ്യാറെടുത്തതെന്നാണ് വിവരം. ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും സമീപകാല ഭീഷണികളിൽ യുഎഇയിലെ ഇസ്രായേലി പൗരന്മാരും നയതന്ത്രജ്ഞരും വർദ്ധിച്ച സുരക്ഷാ ആശങ്കകളിലാണെന്നാണ് റിപ്പോർട്ട്.
