അഡലെയ്ഡ് : ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും നിർണായകവുമായ ട്വൻ്റി20 മത്സരത്തിൽ വിജയക്കൊടി പാറിപ്പിച്ച ഇന്ത്യയ്ക്ക് പരമ്പര. 17 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസിൻ്റെ വിജയലക്ഷ്യമാണ് കംഗാരുക്കൾക്ക് മുന്നിൽ വെച്ചത്. എന്നാൽ, മറുപടിയായി ഓസ്ട്രേലിയയ്ക്ക് 159 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. സ്മൃതി മന്ദാനയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ വിജയം.
ഓസ്ട്രേലിയയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ വനിത ബാറ്റർ എന്ന ആറ് വർഷം പഴക്കമുള്ള സ്വന്തം റെക്കോർഡ് തന്നെ മന്ദാന തിരുത്തി. 2020- ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 37 പന്തിൽ നിന്ന് 66 റൺസ് ഇപ്പോൾ 82 റൺസിന് വഴിമാറി. ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ വനിതാ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ അങ്ങനെ സ്വന്തം പേരിൽ തന്നെ നിലനിറുത്തി. അന്താരാഷ്ട്ര ട്വൻ്റി20യിൽ 33-ാം അർദ്ധസെഞ്ച്വറി നേടിയ മന്ദാന ഓസ്‌ട്രേലിയയ്‌ക്കെതിരായ അവരുടെ എട്ടാമത്തെ 50+ സ്‌കോറും കുറിച്ചു. ഇതും ഒരു റെക്കോർഡാണ്.
നാലാം പന്തിൽ ഒരു ഫോറുമായി മന്ദാന റൺവേട്ടക്ക് തുടക്കമിട്ടെങ്കിലും മൂന്നാം ഓവറിൽ വെറും 7 റൺസിന് ഷെഫാലി വർമ്മയെ നഷ്ടപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കി. തുടർന്ന് ക്രീസിലെത്തിയ ജെമീമ റോഡ്രിഗസിനൊപ്പം (46 പന്തിൽ 59) 82 പന്തിൽ രണ്ടാം വിക്കറ്റിൽ 121 റൺസിന്റെ മികച്ച കൂട്ടുകെട്ട് മന്ദാന പടുത്തുയർത്തി.
പവർപ്ലേയുടെ അവസാന ഓവറിൽ, സോഫി മോളിനക്സിനെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾക്ക് പറത്തി മന്ദാന റൺ നിരക്ക് വർദ്ധിപ്പിച്ചു. 38 പന്തിൽ ഒരു സിക്സറുമായി അവർ അർദ്ധസെഞ്ച്വറി തികച്ചു. ട്വൻ്റി20യിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറി പൂർത്തിയാക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് അന്നബെൽ സതർലാൻഡിൻ്റെ പന്തിൽ ഡീപ് മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി പുറത്തായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനായി ആഷ്ലി ഗാർഡ്നർ (45 പന്തിൽ 57) അർദ്ധ സെഞ്ചുറി നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ശ്രേയങ്കയും ചരണിയും ചേർന്നാണ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. അരുന്ധതി റെഡ്ഡി രണ്ട് വിക്കറ്റും സ്വന്തമാക്കി
