കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകൾ ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കില്ല. ദേശീയപാത 66-ന്റെ ഭാഗമായ തലപ്പാടി-ചെങ്ങള-വെങ്ങലം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനം. സംസ്ഥാന സർക്കാർ കൂടി പങ്കാളിയായ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രം ഒറ്റയ്ക്ക് ഏറ്റെടുക്കാൻ ശ്രമിക്കുന്നു എന്നാണ് സർക്കാർ വിലയിരുത്തൽ.
ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 5600 കോടി രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നു. പരിപാടിയുടെ നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന വികസന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ തന്നെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് സർക്കാർ കുറ്റപ്പെടുത്തുന്നു.
കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത-66 ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയെ മാറ്റി പകരം ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു.
2014-ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപോയ ഒരു പദ്ധതിയെ 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാതാ വികസനത്തിന് ഒരു സംസ്ഥാനസർക്കാർ 5,600 കോടി രൂപ വിഹിതം നൽകാൻ തയ്യാറായത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
ലിസ്റ്റിൽ പേരുണ്ടെങ്കിലും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. തന്റെ പേര് ഉൾപ്പെടുത്തിയ കാര്യം കഴിഞ്ഞ ദിവസം മാത്രമാണ് അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് തിരുവനന്തപുരത്ത് നടന്ന പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ എസ്പിജി ഉദ്യോഗസ്ഥരുമായി ഉണ്ടായ തർക്കവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പാസ് ഉണ്ടായിട്ടും ആധാർ കാർഡ് കാണിക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും വലിയ തർക്കത്തിന് ശേഷമാണ് അന്ന് പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നാണ് മന്ത്രിയുടെ നിലപാട്.
രാവിലെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 142 കോടി രൂപയുടെ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനമാണ് ആദ്യം നിർവ്വഹിക്കുന്നത്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെ സമർപ്പണം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഷോർണൂർ-നിലമ്പൂർ പാതയുടെ വൈദ്യുതീകരണ ഉദ്ഘാടനവും പാലക്കാട്-പൊള്ളാച്ചി ട്രെയിൻ സർവ്വീസിന്റെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവ്വഹിക്കും.
മറൈൻ ഡ്രൈവിൽ നടക്കുന്ന ധീവര സഭയുടെ സുവർണ്ണ ജൂബിലി സമ്മേളനത്തിന് ശേഷം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് വലിയൊരു റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് ശേഷമാണ് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. ബിഡിജെഎസ്, ട്വന്റി 20 ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ നേതാക്കളും ഇതിൽ അണിനിരക്കും.
