താമരശ്ശേരി : ഞാവൽ പഴമെന്ന് കരുതി കാട്ടുകായ കഴിച്ച വിദ്യാർത്ഥികൾ ചികിത്സയിൽ. താമരശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചുണ്ടക്കുന്ന് സ്വദേശി അഭിഷേക് ആണ് ആദ്യം ചികിത്സ തേടിയത്. ചുണ്ട് തടിച്ചു വീർക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ തേടിയത്. പിന്നീടാണ് അഭിഷേകിന്റെ രണ്ട് സുഹൃത്തുക്കൾ കൂടി ചികിത്സ തേടിയെത്തിയത്. ആരോഗ്യനിലയിൽ മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കൂടുതൽ കുട്ടികൾ വിഷക്കായ കഴിച്ചോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.
വീടിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് ഞാവൽപഴമെന്ന് കരുതി കാട്ടുകായ പറിച്ചു ഭക്ഷിച്ചത്. രണ്ടു കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. കഴിച്ചതിന് തൊട്ടുപിന്നാലെ ചുണ്ട് തടിച്ചുവരികയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് അഭിഷേകിനെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
